ന്യൂഡൽഹി: കൊവിഡ് ബാധിച്ച മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സ പൂർത്തിയാകും മുൻപ് ഡൽഹി എയിംസിൽ നിന്ന് മഥുര ജയിലിലേക്ക് മാറ്റിയതിന് ഭാര്യ റൈഹാനത്ത് യു.പി സർക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
പൂർണമായും രോഗമുക്തനായ ശേഷമേ ജയിലിലേക്ക് കൊണ്ടുപോകാവൂ എന്ന സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണ് ജയിൽ
അധികൃതരുടെ നടപടി. എത്രയും വേഗം ഡോക്ടറുടെ അകമ്പടിയോടെ ആംബുലൻസിൽ തിരികെ എയിംസിലേക്ക് കൊണ്ടുപോകണം. സിദ്ദിഖിന്റെ ചികിത്സാ ചെലവ് വഹിക്കാൻ യു.പി സർക്കാർ ഒരുക്കമല്ലെങ്കിൽ കേരളത്തിലെത്തിച്ച് സ്വന്തം ചെലവിൽ ചികിത്സിക്കാമെന്നും ഭാര്യ റൈഹാനത്ത് വ്യക്തമാക്കി.
ഏപ്രിൽ 30നാണ് സിദ്ദിഖിനെ എയിംസിൽ പ്രവേശിപ്പിച്ചത്. മേയ് ഏഴുവരെ ആരോഗ്യ നിലയോ ചികിത്സാ പുരോഗതിയോ കുടുംബത്തെയോ അഭിഭാഷകനെയോ ജയിൽ അധികൃതർ അറിയിച്ചില്ല. സിദ്ദിഖിനെ കാണാൻ ഡൽഹിയിലെത്തിയ ഭാര്യയെയും മകനെയും അതിന് അനുവദിച്ചില്ല. സിദ്ദിഖിന്റെ ഫോൺ കോൾ മേയ് ഏഴിന് ഭാര്യയ്ക്ക് ലഭിച്ചപ്പോഴാണ് അന്ന് പുലർച്ചെ 2.30ഓടെ ജയിലിൽ മടക്കിയെത്തിച്ചതായി അറിയുന്നത്. കൊവിഡ് മുക്തനായോ എന്ന് അറിയിച്ചില്ല.
സിദ്ദിഖിന്റെ ആരോഗ്യനിലയെക്കുറിച്ച് യു.പി സർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതായും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
കൊവിഡ് ബാധിച്ച് മഥുര മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സിദ്ദിഖ് കൊവിഡ് മുക്തനായെന്നാണ് ഏപ്രിൽ 27ന് സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖയിൽ യു.പി സർക്കാർ അറിയിച്ചത്. എന്നാൽ സിദ്ദിഖ് കൊവിഡ് പോസിറ്റീവാണെന്നാണ് മേയ് എട്ടിന് ഇ.ടി മുഹമ്മദ് ബഷീർ എം.പിയെ എയിംസ് അധികൃതർ അറിയിച്ചതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |