മലപ്പുറം: ലോക്ഡൗണിന്റെ മൂന്നാംദിവസവും പുറത്തിറങ്ങാതെ സഹകരിച്ച് ജനം. അവശ്യ സർവീസുകൾ ഒഴിച്ചുനിറുത്തിയാൽ നിരത്തുകൾ വിജനമായിരുന്നു. ഞായറാഴ്ചയെ അപേക്ഷിച്ച് പൊലീസ് പരിശോധന കുറവായിരുന്നെങ്കിലും വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ ഭയന്ന് പലരും റോഡിലിറങ്ങിയില്ല. ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിച്ചതോടെ ഇവിടങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതിയാണ് ഇന്നലെ സ്വീകരിച്ചത്. ഇടറോഡുകളടക്കം പൂർണ്ണമായും അടച്ചു. മതിയായ യാത്രാരേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടികൾ കൈക്കൊണ്ടു. പൊലീസിനൊപ്പം ട്രോമാകെയർ വാളണ്ടിയർമാരുമുണ്ട്. വാഹനങ്ങൾ പരിശോധിച്ച് യാത്രാരേഖകൾ ബോദ്ധ്യപ്പെട്ട ശേഷമാണ് യാത്ര തുടരാൻ അനുവദിച്ചത്. ഇന്നലെ ജില്ലയിൽ 801 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു. ഇതിൽ 717 പേരെയും ശരിയാംവിധം മാസ്‌ക്ക് ധരിക്കാത്തതിനാണ് പിടികൂടിയത്. 20 പേർക്കെതിരെ ഫൈൻ ഈടാക്കി. 665 പേരെ മുന്നറിയിപ്പേകി വിട്ടയച്ചു. 997 പേർക്ക് വാഹന പെർമിറ്റ് അനുവദിച്ചു. ഇതിൽ 545 എണ്ണം അന്തർസംസ്ഥാന പെർമിറ്റും 452 എണ്ണം ജില്ലയ്ക്കുള്ളിലെ യാത്രാനുമതിയും ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |