കണ്ണൂർ: കൊവിഡിന്റെ മറവിൽ കണ്ണൂർ ആകാശവാണി നിലയത്തിലെ പരിപാടികൾ വെട്ടിച്ചുരുക്കി. ലോക്ക്ഡൗണിൽ താത്കാലിക ജീവനക്കാർക്ക് എത്താനാവില്ലെന്ന കാരണം പറഞ്ഞാണിത്. പരിപാടികളിൽ ഭൂരിഭാഗവും തിരുവനന്തപുരം നിലയത്തിൽനിന്നുള്ള പരിപാടികൾ ഇപ്പോൾ റിലേ ചെയ്യുകയാണ്.
നേരത്തെ കണ്ണൂർ നിലയം അടച്ചുപൂട്ടാനുള്ള നീക്കമുണ്ടായിരുന്നു. കൊവിഡിന്റെ പേരിൽ മുൻതീരുമാനം നടപ്പാക്കാനുള്ള ശ്രമമാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും നിലവിലുള്ളവർക്ക് ജോലിഭാരം നൽകിയും സ്റ്റേഷനുകളെ പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് നേരത്തെയും കണ്ണൂർ ആകാശവാണി നിലയത്തിൽനിന്നുള്ള പരിപാടികൾ വെട്ടിക്കുറച്ചിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പുനഃസ്ഥാപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ പ്രാദേശികമായ വിവരങ്ങൾ കൂടുതൽ ജനങ്ങളിൽ എത്തിക്കേണ്ട സാഹചര്യത്തിലാണ് ഭൂരിഭാഗം പരിപാടികളും തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.
ദിവസവും രാവിലെ 5.48 മുതൽ 6.30വരെയുള്ള പരിപാടികൾ ഇനി തിരുവനന്തപുരം നിലയത്തിൽനിന്നായിരിക്കും. തിങ്കൾ മുതൽ വെള്ളിവരെ പകൽ 11 മുതൽ മൂന്നു വരെയും വൈകിട്ട് 4.58 മുതൽ രാത്രി 11.20 വരെയും ശനിയാഴ്‌ചയും ഞായറാഴ്‌ചയും പകൽ 11 മുതൽ രാത്രി 11.20 വരെയുമുള്ള പരിപാടികളും ഇനി കണ്ണൂരിൽനിന്ന് സംപ്രേഷണം ചെയ്യില്ല. ഞായറാഴ്‌ച ഇത് പ്രാബല്യത്തിൽവന്നു. ലോക്ക്ഡൗണിൽ ജോലിക്കെത്താനാകില്ലെന്ന കാരണം പറഞ്ഞ് നാമമാത്ര വേതനക്കാരായ താത്കാലിക ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കുകയാണ് ആകാശവാണി. ജോലിക്കെത്താൻ തയാറായവർക്കും തൊഴിൽ നിഷേധിക്കുന്നതാണ് പുതിയ തീരുമാനം.
തീരുമാനം പിൻവലിക്കണം:
ഡോ. വി. ശിവദാസൻ എം.പി
കൊവിഡിന്റെ മറവിൽ കണ്ണൂർ ആകാശവാണി നിലയത്തിലെ പരിപാടികൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഡോ. വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു. ആകാശവാണി നിലയങ്ങളിൽ പുതിയതായി ജീവനക്കാരെ നിയമിക്കാതെയും നിലവിലുള്ളവർക്ക് പ്രമോഷൻ കൊടുക്കാതെയും സ്റ്റേഷനുകളെ പ്രതിസന്ധിയിലാക്കി അടച്ചുപൂട്ടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുകയാണ് നാടിനെ സ്‌നേഹിക്കുന്നവർ ചെയ്യേണ്ടത്. എന്നാൽ ആകാശവാണി നിലയത്തെ തകർക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അച്ചാരംവാങ്ങിയാണ് കണ്ണൂരിലെതന്നെ ചില ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.
ആകാശവാണി പ്രാദേശിക നിലയങ്ങൾ അടച്ചുപൂട്ടി തദ്ദേശീയ വാർത്തകളും സംഭവവികാസങ്ങളും ജനങ്ങളെ അറിയിക്കുന്നതിൽനിന്നും ഒളിച്ചോടാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |