ന്യൂഡൽഹി: ഓക്സിജൻ കിട്ടാതെ രാജ്യത്ത് വീണ്ടും കൂട്ടമരണം. ആന്ധ്രാപ്രദേശ് തിരുപ്പതിയിലെ രാംനരൈൻ റൂയിയ ഗവ.ജനറൽ ആശുപത്രിയിൽ മതിയായ അളവിൽ ഓക്സിജൻ കിട്ടാതെ മിനുട്ടുകൾക്കുള്ളിൽ 11 കൊവിഡ് രോഗികളാണ് പിടഞ്ഞു മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു നടുക്കിയ സംഭവം.
തമിഴ്നാട്ടിൽ നിന്ന് മെഡിക്കൽ ഓക്സിജനുമായുള്ള ടാങ്കർ എത്താൻ വൈകിയതാണ് പ്രതിസന്ധിയായതെന്ന് അധികൃതർ അറിയിച്ചു. രാത്രി 8.30 ഓടെയാണ് ഓക്സിജൻ അളവ് കുറഞ്ഞ് ഐ.സി.യുവിലേക്കുള്ള വിതരണം തടസപ്പെട്ടത്. 25 മിനുട്ടിലേറെ ഓക്സിജൻ തടസപ്പെട്ടതായി മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചെങ്കിലും ജില്ലാ ഭരണകൂടം തള്ളി. 5 മിനിട്ടോളം മാത്രമേ വിതരണത്തിൽ തടസമുണ്ടായുള്ളൂവെന്നും ഉടൻ പ്രശ്നം പരിഹരിച്ചെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഓക്സിജൻ അളവ് കുറഞ്ഞതോടെ ഐ.സി.യുവിലുള്ള രോഗികളെ രക്ഷിക്കാനായി ഡോക്ടർമാരും മറ്റും ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബന്ധുക്കൾ അക്രമാസക്തരായതായും പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയതെന്നും റിപ്പോർട്ടുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ഉത്തരവിട്ടു. റായലസീമ മേഖലയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയാണിത്. ആയിരത്തോളം കൊവിഡ് രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. ഇതിൽ 700 ഓളം പേർ ഓക്‌സിജൻ പിന്തുണ ആവശ്യമുള്ളവരാണ്.
ഞായറാഴ്ച തെലങ്കാനയിൽ ഓക്‌സിജൻ ടാങ്കർ വൈകിയതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ മൂന്ന് രോഗികൾ മരിച്ചിരുന്നു.
ഗോവ മെഡിക്കൽ കോളേജിൽ
26 കൊവിഡ് രോഗികൾ മരിച്ചു
ഗോവയിലെ സർക്കാർ മെഡിക്കൽ കോളേജമണിക്കൂറുകൾക്കിടെ 26 കൊവിഡ് രോഗികൾ മരിച്ചു. ഓക്സിജൻ വിതരണത്തിലെ പാളിച്ചയാണ് കാരണമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ചു. അതേസമയം സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് അദ്ദേഹം അറിയിച്ചു. മരണത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് ഹൈക്കോടതിയുടെ അന്വേഷണം വേണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ പ്രതികരിച്ചു. ആശുപത്രിയിൽ ഓക്സിജൻ വിതരണത്തിൽ കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |