കൊച്ചി: കേരളത്തിന്റെ രാഷ്‌ട്രീയചരിത്രത്തിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ച ഗൗരിഅമ്മയുടെ കൗമാരജീവിതം കൊച്ചിയിലായിരുന്നു. എറണാകുളം മഹാരാജാസ്, സെന്റ് തെരേസാസ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1936 ആണ് കാലം.തിരുവിതാംകൂറുകാരിയായ കെ.ആർ. ഗൗരിക്ക് ഇന്റർമീഡിയറ്റിന് പഠിക്കണമെങ്കിൽ തിരുവനന്തപുരത്തെ വിമൻസ് കോളേജിലേ ചേരാൻ കഴിയുമായിരുന്നുള്ളൂ. ചങ്ങനാശേരിയി എസ്.ബി കോളേജിൽ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. കൊച്ചി രാജ്യത്തെ മഹാരാജാസ് കോളേജിൽ പ്രവേശനത്തിന് മുൻഗണന കൊച്ചിക്കാർക്ക്. മട്ടാഞ്ചേരി പനയപ്പള്ളിയിൽ താമസിക്കുന്ന അമ്മയുടെ സഹോദരിയുടെ വീട്ടുവിലാസത്തിലാണ് ഗൗരിഅമ്മ അപേക്ഷിച്ചത്. കണക്കിനും സയൻസിനും നല്ല മാർക്കുണ്ടായിരുന്നെങ്കിലും പ്രവേശനം ലഭിച്ചത് ഹിസ്റ്ററിയും ലോജിക്കും ഉൾപ്പെട്ട തേർഡ് ഗ്രൂപ്പിലാണ്.
ആദ്യമായി സാരിയുടുക്കുന്നത് കോളേജിൽ പോകുന്ന ദിവസമാണ്. സഹായി ഉണ്ടായിട്ടും സാരി വാരി ചുറ്റാൻ രണ്ടര മണിക്കൂറെടുത്തു. ശീലമില്ലാതിരുന്നതിനാൽ സാരി മുൻവശത്ത് കുറച്ച് പൊക്കിപ്പിടിച്ചായിരുന്നു നടപ്പ്. ആ നടപ്പ് പിന്നീട് ശീലമായി.
കോളേജിന് ഹോസ്റ്റലുണ്ടായിരുന്നെങ്കിലും ഗൗരിഅമ്മ താമസിച്ചത് അന്ന് കോൺവെന്റ് ജംഗ്ഷനിലായിരുന്ന സദനം ഹോസ്റ്റലിലാണ്. കോളേജിൽ കൊണ്ടുവിടാനും വൈകിട്ട് ട്യൂഷന് കൊണ്ടുപോകാനും കുട്ടിച്ചേട്ടനെന്നൊരു റിക്ഷാക്കാരനുണ്ടായിരുന്നു.
തലയെടുപ്പുള്ള അദ്ധ്യാപകർ സഹപാഠി ചങ്ങമ്പുഴ
പ്രൊഫ. പി. ശങ്കരൻ നമ്പ്യാർ, പ്രൊഫ. കെ.ജെ. അഗസ്റ്റിൻ, കുറ്റിപ്പുറത്ത് കേശവൻ നായർ, ജി. ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കെ.പി. കറുപ്പൻ, പ്രൊഫ. പി.എസ്. വേലായുധൻ എന്നിവരൊക്കെയായിരുന്നു ഗൗരിഅമ്മയുടെ അദ്ധ്യാപകർ.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സഹപാഠിയാണ് എന്നതിൽ അവർ അഭിമാനംകൊണ്ടു.
ജാതി തിരിച്ചായിരുന്നു ഹോസ്റ്റൽ. തിയ്യ ഹോസ്റ്റൽ, ക്രിസ്ത്യൻ ഹോസ്റ്റൽ, ഗവൺമെന്റ് ഹോസ്റ്റൽ, വൈ.ഡബ്ല്യു.സി.എ ഹോസ്റ്റൽ എന്നിങ്ങനെ.. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ പൊലീസ് വേട്ടയിൽ നിന്നും രക്ഷപ്പെടാൻ കൊച്ചിയിലേക്ക് കടന്ന ടി.വി. തോമസും പുന്നൂസും മറ്റും ഒളിച്ചു താമസിച്ചത് ക്രിസ്ത്യൻ ഹോസ്റ്റലിലാണ്. ടി.വിയുടെ സഹോദരി ട്രീസാമ്മ അക്കാലത്ത് മഹാരാജാസിലെ വിദ്യാർത്ഥിനി. ജീവിതസഖാവിനെ ആദ്യമായി കണ്ടത് മഹാരാജാസിൽ വച്ചാണെന്ന് ഗൗരിഅമ്മ പറഞ്ഞിട്ടുണ്ട്. പാർവതി അയ്യപ്പൻ, അമ്പാടി കാർത്യായനിയമ്മ എന്നിവരുമായി അടുത്തിടപഴകുന്നതും മഹാരാജാസിലെ പഠനകാലത്താണ്.
കമ്മ്യൂണിസ്റ്റിന്റെ പിറവി
ബിരുദത്തിന് സെന്റ് തെരേസാസിൽ ചേർന്നപ്പോഴാണ് ഗൗരിഅമ്മ തിരുവിതാംകൂറിലെ തിളച്ചുമറിയുന്ന രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് കടക്കുന്നത്. തിരുവിതാംകൂറിലെ സമരഭടൻമാർക്ക് പിന്തുണയുമായി വടക്കു നിന്നും എ.കെ.ജിയുടെ നേതൃത്വത്തിലെത്തിയ ജാഥക്ക് സ്വീകരണം നൽകാൻ പോയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഗൗരിഅമ്മയുമുണ്ടായിരുന്നു. സംഭാവന പിരിക്കാനും മുന്നിട്ടിറങ്ങി. പിന്നീട് ലാ കോളേജിൽ എത്തിയതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകയായി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |