പെരുമ്പാവൂർ: സഹപ്രവർത്തകയും അടുത്ത സുഹൃത്തുമായിരുന്ന ഗൗരിഅമ്മയെ അവസാനമായി ഒരു നോക്കുകാണാകാത്ത വിഷമത്തിലാണ് പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി ലളിത. കർഷക സമരത്തിനിടെയാണ് കെ.ആർ ഗൗരിഅമ്മയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ലളിത ചേർത്തല തുറവൂർ യു.പി സ്‌ക്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥിനിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരിയായിരുന്ന വിദ്യാർത്ഥിനി നേതാവ് ബസ് ചാർജ് വർദ്ധനവിനെതിരെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഗൗരിയമ്മയോടൊപ്പം ജയിലടയ്ക്കപ്പെട്ടു. 21സമര സഖാക്കളോടൊപ്പം ആലപ്പുഴ സബ് ജയിലിലെ 25 ദിവസത്തെ തടവ്. ഈ ജയിൽവാസമാണ് ഇരുവരുടേയും സൗഹൃദത്തെ ഊട്ടിയുറപ്പിച്ചത്.
വിവാഹശേഷം രാഷ്ട്രീയപ്രവർത്തിൽ ജീവമായിരുന്നു ലളിത. തിരക്കുകൾക്കിടയിലും ഗൗരിഅമ്മയുമായുള്ള ബന്ധം നിലവിർത്തി. പലപ്പോഴും ഫോണിൽ വിളിച്ച് വിശേഷങ്ങൾ തേടിയിരുന്നു. പാർട്ടിപ്രവർത്തകയായ സാവിത്ര കുഞ്ഞമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ചേർത്തലയിലെ വളമംഗലത്ത് എത്തിയപ്പോഴാണ് ഗൗരിഅമ്മയെ അവസാനമായി കണ്ടത്. മിച്ചഭൂമി സമരത്തിന്റെ പേരിൽ ഭൂവുടമകൾ ഗൗരിഅമ്മക്കെതിരെ തിരിഞ്ഞതും ഗൗരിഅമ്മയുടെ കാർ ചേർത്തല വളമംഗലത്ത് വച്ച് തല്ലിപ്പൊളിച്ചതുമെല്ലാം ലളിത ഇന്നും ഓർക്കുന്നു.
സന്തതസഹചാരിയായിരുന്ന ഗൗരിയമ്മ പാർട്ടി വിട്ടു പോയെങ്കിലും ലളിത സി.പി.എമ്മിൽ തന്നെ ഉറച്ച് നിന്നു.എങ്കിലും ഇവരുടെ ആത്മബന്ധത്തിന് ഇടിവൊന്നും ഉണ്ടായില്ല. പെരുമാനിയിൽ എത്തിയതിന് ശേഷവും ലളിത പാർട്ടിയിൽ സജീവമായിരുന്നു.സി.പി എം അറയ്ക്കപ്പടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. എഴുപത്തിയഞ്ചിലും സമരാവേശം നിറഞ്ഞ കണ്ണുകൾ ഇന്നലെ ഈറനണിഞ്ഞു. ആത്മസുഹൃത്തിന്റെ വിയോഗം താങ്ങാനാവാതെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |