തന്നെ രാവണൻ അപഹരിച്ചുകൊണ്ടുപോകുന്ന കാര്യം രാമലക്ഷ്മണന്മാരോട് പറയണമെന്ന സീതാദേവിയുടെ അഭ്യർത്ഥന മാമരക്കൊമ്പിൽ സുഖസുഷുപ്തിയിലാണ്ടിരുന്ന ജടാായു കേട്ട് കൺതുറന്നു. ഉത്കണ്ഠയോടെ നാലുപാടും നോക്കിയപ്പോൾ രാവണൻ ആകാശമാർഗം സീതാദേവിയെ കൊണ്ടുപോകുന്നതു കണ്ടു. അമർഷവും പ്രതിഷേധവും പ്രകടമാക്കുന്ന സ്വരത്തിൽ പക്ഷിശ്രേഷ്ഠൻ ഇപ്രകാരം പറഞ്ഞു. അല്ലയോ അസുര രാജാവേ! സത്യധർമ്മാദികളിൽ അടിയുറച്ച് വിശ്വസിക്കുന്നവനാണ് ഞാൻ. അതിശക്തനായ പക്ഷിശ്രേഷ്ഠനായ ജടായു എന്നാണ് എന്റെ പേര്.
ദേവേന്ദ്രൻ വരുണൻ എന്നിവരെ പോലെ സകലലോകങ്ങൾക്കും സകലജീവജാലങ്ങൾക്കും ഇഷ്ടമരുളുന്ന ദശരഥപുത്രനാണ് ശ്രീരാമൻ. അദ്ദേഹത്തിന്റെ ധർമ്മപത്നിയായ സീതയെയാണ് നീ അപഹരിച്ചിരിക്കുന്നത്. ധർമ്മചാരിയായ ഒരു രാജാവ് ഒരിക്കലും അന്യന്റെ ഭാര്യയെ ആഗ്രഹിക്കുകയോ ചിന്തിക്കുകയോ ഇല്ല. എന്ത് വന്നാലും സ്പർശിക്കുകയില്ല. രാജപത്നിയാണെങ്കിൽ അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. പരസ്ത്രീയെ സ്പർശിക്കുക മഹാപാപമാണ്. ഉത്തമ പുരുഷന്മാർ ഒരിക്കലും അത് ചെയ്യില്ല. അന്യന്റെ ഭാര്യയെ ആപത്തിൽ നിന്ന് രക്ഷിക്കുകയാണ് ഒരു രാജാവ് ചെയ്യേണ്ടത്. ബുദ്ധിയുള്ളവൻ അങ്ങനെ മാത്രമേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യൂ. ധർമ്മവിരുദ്ധമായ കാര്യങ്ങൾ ഒരു രാജാവ് ഒരിക്കലും ചെയ്യാറില്ല. ധർമ്മത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതിരൂപമാണ് രാജാവ്. രാജധർമ്മവും കർമ്മവുമാണ് ധർമ്മാധർമ്മങ്ങളെയും നന്മതിന്മകളെയും വളർത്തുന്നത്. ഏതു നീചനും ഐശ്വര്യം നേടാനാകും. പാപാത്മാവായ താങ്കൾക്കും എങ്ങനെയോ കുറേ സൗഭാഗ്യം കൈവന്നു, അതിൽ അങ്ങ് മതിമറക്കുന്നു. ജന്മനാലഭിച്ച സ്വഭാവം മാറ്റാൻ മറ്റാർക്കും കഴിയില്ല. ദുഷ്ടാത്മാവ് ഒരിക്കലും സാരോപദേശങ്ങൾ കേട്ടെന്ന് വരില്ല.
ധർമ്മിഷ്ഠനും ബലവാനുമായ ശ്രീരാമൻ അങ്ങയ്ക്കോ താങ്കളുടെ രാജ്യത്തിനോ വംശത്തിനോ എന്തെങ്കിലും ദ്റോഹം ചെയ്തോ അധാർമ്മികമായി എന്തെങ്കിലും ചിന്തിച്ചതായി കരുതുന്നുണ്ടോ? അങ്ങനെയുളഅള ഒരാളോട് അകാരണമായി ദ്റോഹബുദ്ധിക്കാട്ടുന്നത് ശരിയാണോ? ദുഷ്ടനായ ഖരനെയും അനുയായികളെയും ശ്രീരാമൻ വധിച്ചത് സത്യമാണ്. പക്ഷേ അതിന്റെ യഥാർത്ഥകാരണക്കാരി അങ്ങയുടെ സഹോദരിയായ ശൂർപ്പണഖയാണല്ലോ? രാമൻ എന്ത് പിഴച്ചു? ലോകത്തിനാകെ ഹിതകാരിയും ധർമ്മസ്വരൂപനുമായ രാമന്റെ ധർമ്മപത്നിയെ വിട്ടയക്കൂ. രഘുവരന്റെ നേത്രാഗ്നി വജ്രായുധത്തേക്കാൾ മൂർച്ചയേറിയതാണ്. അത് പതിയാനിടയാക്കരുത്. ഘോരസർപ്പത്തെ ആരെങ്കിലും മടിയിൽ കെട്ടിനടക്കുമോ? കാലപാശം ആരെങ്കിലും സ്വന്തം കഴുത്തിലണിയുമോ? ലോകർക്കെല്ലാം അറിയുന്ന ഒരു സത്യമുണ്ട്. കഴിയുന്ന ഭാരമേ ചുമക്കാവൂ. ക്ഷീണിക്കുന്ന മട്ടിൽ ഭാരം ചുമക്കരുത്. അതുപോലെ ഇഷ്ടഭക്ഷണമായാലും രോഗമുണ്ടാകാത്ത മട്ടിലേ ഭുജിക്കാവൂ. ധർമ്മവും കീർത്തിയും ഐശ്വര്യവും ക്ഷയിക്കുന്ന കർമ്മം ചെയ്യരുത്. ദേഹം തളർന്നു പോകുന്ന രീതിയിൽ കർമ്മം ചെയ്യുന്നവൻ ബുദ്ധിമാനല്ല. എനിക്ക് അറുപതിനായിരം വയസായിരിക്കുന്നു. ഞാനെന്നും ധർമ്മമാർഗത്തിലാണ് ജീവിക്കുന്നതും സഞ്ചരിക്കുന്നതും. അങ്ങ് രഥത്തിൽ ആയുധധാരിയായി സഞ്ചരിക്കുന്നു. എന്നാൽ ഒരു കാര്യം പറയാം. എന്റെ കൺമുന്നിലൂടെ സീതാദേവിയെ അപഹരിച്ചുകൊണ്ടുപോകുന്നത് എളുപ്പമല്ല. വേദശ്രുതിയെ കേവലം തർക്കം കൊണ്ടോ യുക്തികൊണ്ടോ മങ്ങലേല്ക്കാൻ കഴിയുമോ? അങ്ങയ്ക്ക് വീര്യവും ഗൗരവവുമുണ്ടെങ്കിൽ എന്നോട് യുദ്ധം ചെയ്യുക. ഖരൻ മരിച്ചു ഭൂമിയിൽ വീഴുകയായിരുന്നു. ആ ഗതി വരുത്തിവയ്ക്കരുത്. ശ്രീരാമൻ രാക്ഷസന്മാരേയും അസുരന്മാരേയും നിഗ്രഹിച്ചവനാണ്. അങ്ങയെ വധിക്കാൻ അദ്ദേഹത്തിന് നിഷ്പ്രയാസം സാധിക്കും. നിന്റെ നാശം അടുത്തെത്തിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കെ സീതാദേവിയെ കൊണ്ടുപോകാൻ സാദ്ധ്യമല്ല. അല്ലെങ്കിൽ ഞാനതിന് അനുവദിക്കില്ല. രാമപത്നിയെ ഞാൻ സംരക്ഷിക്കും. ശ്രീരാമനും അദ്ദേഹത്തിന്റെ പത്നിക്കും വേണ്ടി ജീവാപായം സംഭവിച്ചാലും എനിക്ക് ഖേദമില്ല. ഹേ ദുഷ്ട, യുദ്ധസന്നദ്ധനാകുക. വൃദ്ധനായെങ്കിലും എന്റെ യുദ്ധ സാമർത്ഥ്യം കാട്ടിത്തരാം. ഞെട്ടിൽ നിന്ന് കായ പതിക്കും പോലെ തേരിൽ നിന്ന് അങ്ങ് ഭൂമിയിൽ പതിക്കുന്ന സമയം ആഗതമായിരിക്കുന്നു.
ശ്രീരാമഭക്തിയും അധർമ്മത്തോടുള്ള അമർഷവും ജടായുവിന്റെ വാക്കുകളിൽ കാണാം.
(ഫോൺ : 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |