ന്യൂഡല്‍ഹി: ഗ്രാമീണ മേഖലയില്‍ കൊവിഡ് രോഗവ്യാപനം തടയാൻ കേരളം പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ ലഭ്യമാക്കിയെന്നും വ്യക്തമാക്കി.
കൊവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നാണ് ടോസിലിസുമാബ്. 45,000 വയൽ ടോസിലിസുമാബ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്‌തിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം മരുന്ന് നല്‍കിയിട്ടുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് അനുബന്ധ ചികിത്സയില്‍പ്പെടുന്ന പ്രധാന മരുന്നായ ആഫോടെറിസിന്‍ ബിയുടെ ഉത്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതും വരും ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം നൽകുമെന്നും മന്ത്രി പറഞ്ഞു.
ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ചികിത്സയില്‍ വീഴ്‌ച വരാതിരിക്കാനുളള വലിയ ഉദ്യമം ആറ്റമിക് എനര്‍ജി വകുപ്പിന് കീഴിലുള്ള ടാറ്റ മെമ്മോറിയല്‍ സെന്‍റര്‍ ഏറ്റെടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ കോണ്‍സന്‍ററേറ്റര്‍, എന്‍ 95 മാസ്‌ക് തുടങ്ങി കൊവിഡ് പ്രതിരോധത്തിനാവശ്യമുള്ള വിവിധ ഉപകരണങ്ങളും മറ്റ് സാമഗ്രികളുമാണ് ടാറ്റ മെമ്മോറിയല്‍ സെന്‍റര്‍ ഏകോപിപ്പിച്ച് നല്‍കുന്നത്. സെന്‍ററുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്ന് ആശുപ്രതികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |