തമിഴ്തോട്ടംതൊഴിലാളികൾക്ക് ആശ്വാസം
ടോക്കണുകൾ നൽകിത്തുടങ്ങി
കട്ടപ്പന: എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ പ്രഖ്യാപിച്ച കൊവിഡ് ദുരിതാശ്വാസത്തിന്റെ ആദ്യഗഡു 2000 രൂപ ഉടൻ വിതരണം ചെയ്യും. ഇതിന്റെ ടോക്കണുകൾ തിങ്കളാഴ്ച മുതൽ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്തുതുടങ്ങി. ടോക്കൺ ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റേഷൻ കാർഡ് ധനസഹായം ലഭിക്കും. ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തമിഴ് തൊഴിലാളികൾക്ക് ധനസഹായം ഏറെ ആശ്വാസം പകരും. ലോക്ഡൗണിനെത്തുടർന്ന് കേരളത്തിൽ എത്തി ജോലിചെയ്യാനാവാതെ വന്നതോടെ ഏറെ ദുരിതത്തിലായിരുന്നു തോട്ടം തൊഴിലാളികൾ. തമിഴ്നാട്ടിലെ 2.04 കോടി കാർഡുടമകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിനായി 4153.39 കോടി രൂപയാണ് വകയിരുത്തുന്നത്. അതേസമയം ധനസഹായ പരിധിയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തൃച്ചന്തൂർ സ്വദേശിയായ അഭിഭാഷകൻ രാംകുമാർ ആദിത്യൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ലോക്ക്ഡൗൺ കാലത്തും സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടക്കമില്ലാതെ കിട്ടുന്നുണ്ട്. ഇവർക്കായി വകയിരുത്തിയിട്ടുള്ള തുകയും കൂലിപ്പണിക്കാർക്ക് വിതരണം ചെയ്യണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
സ്റ്റാലിൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങൾ ദേശീയ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് ദുരിതാശ്വാസത്തിന് പുറമേ സർക്കാരിന്റെ ആരോഗ്യ ഇൻഷൂറൻസുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാക്കിയതായിരുന്നു പ്രധാന പ്രഖ്യാപനം. ഇതിലൂടെ സർക്കാർ ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനാകും. കൂടാതെ ഓർഡിനറി ബസുകളിൽ ജോലിക്ക്പോകുന്ന സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിന് 3 രൂപയും കുറച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |