വാമനപുരം: ലോക്ക് ഡൗണിൽ മദ്യശാലകളും ബാറുകളും അടച്ചതിന് പിന്നാലെ വ്യാജമദ്യ നിർമാണവും വില്പനയും കഞ്ചാവ് ഉൾപ്പെടെ ലഹരിമരുന്നു കച്ചവടവും മലയോര മേഖലയിൽ തകൃതിയാകുന്നു. സ്വന്തം ആവശ്യത്തിന് വീടുകളിൽ ചാരായം വാറ്റുന്നവരും നിരവധിയാണ്.
തുടർന്ന് വാറ്റിന് സാദ്ധ്യതയേറിയ മലയോര, വനമേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കി. ലോക്ക് ഡൗണിൽ ജില്ലയിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെ മുഴുവൻ മദ്യ വില്പന കേന്ദ്രങ്ങളും അടച്ചു. പതിവ് മദ്യപാനികൾക്ക് ആവശ്യത്തിന് മുൻകൂർ വാങ്ങി വയ്ക്കാൻ സമയവും ലഭിച്ചില്ല. ഇതോടെ വ്യാജ മദ്യത്തിലേക്ക് ഇത്തരക്കാർ വഴി മാറുമെന്നാണ് ആശങ്ക.
വ്യാജ മദ്യവും ലഹരിവസ്തുക്കളും തടയാൻ റേഞ്ച്, സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും പരിശോധനയും ആരംഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. വനങ്ങളോട് ചേർന്നതും ഒറ്റപ്പെട്ടതുമായ മേഖലകളിൽ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ചാരായം വാറ്റാനും നിറം ചേർത്ത് കുപ്പിയിൽ നിറച്ച് വ്യാജമദ്യമായി വിറ്റഴിക്കാനും സാദ്ധ്യതയുണ്ട്. അത്തരം പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്. വാറ്റിന് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നുണ്ടോ എന്ന് കടകളിലും നിരീക്ഷിക്കുന്നുണ്ട്.
പതിവ് മദ്യപാനികളാണ് വീടുകളിലും മറ്റും രഹസ്യമായി വാറ്റി സ്വന്തമായി ഉപയോഗിച്ചിരുന്നത്. വീടുകളിൽ നടക്കുന്ന ഇത്തരം ചെറിയ വാറ്റ് സംബന്ധിച്ച വിവരങ്ങൾ ലഭിക്കാറില്ല. നിലവിലെ ലോക്ക് ഡൗൺ നീണ്ടു പോയാൽ വീണ്ടും ഇത്തരം വാറ്റുകൾക്ക് സാദ്ധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
വീടുകളിൽ വാറ്റി പുറത്തു വിറ്റഴിച്ചാലേ എക്സൈസ് അധികൃതർക്ക് വിവരം ലഭിക്കാൻ സാദ്ധ്യതയുള്ളൂ. കൊവിഡ് വ്യാപനം കുറയാതെ ഇരിക്കുകയും ലോക്ക് ഡൗൺ നീളുകയും ചെയ്താൽ ഇത്തരം വീട്ടു വാറ്റുകാരെ കണ്ടെത്താനും നീക്കങ്ങളുണ്ടാകും.
ഒരാഴ്ചക്കുള്ളിൽ വാമനപുരം എക്സൈസ് റേഞ്ചിൽ പിടികൂടിയത്
ഭരതന്നൂർ അംബേദ്കർ കോളനിയിൽ നിന്നും 1.5 കിലോ കഞ്ചാവ്
വാമനപുരത്ത് നിന്ന് 150 ലിറ്റർ കോട
വെഞ്ഞാറമൂട് വെള്ളാണിക്കൽ നിന്ന് 140 ലിറ്റർ കോട
കഴിഞ്ഞ ദിവസമാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ചാരായ വേട്ട നടന്നത്. പെരിങ്ങമ്മല മുള്ളൻകുന്ന് പാറയിൽ നിന്ന് 4000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
അതേദിവസം തന്നെ വെഞ്ഞാറമൂട് വാവുകോണത്ത് നിന്ന് 740 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും പിടികൂടി.
നിരീക്ഷണം ശക്തം
മദ്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ മയക്കുമരുന്ന് ഉൾപ്പെടെ ലഹരിവസ്തുക്കൾ തടയാനും നിരീക്ഷണം തുടരുകയാണ്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ വില്പനയ്ക്ക് എത്തുന്നത് തടയുകയാണ് ലക്ഷ്യം. അവശ്യവസ്തുക്കളുടെ മറവിൽ കഞ്ചാവ് ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് തടയാനും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |