ന്യൂഡൽഹി: കേന്ദ്രസർക്കാരിനും സാമ്പത്തികലോകത്തിനും ആശ്വാസം പകർന്ന് മാർച്ചിൽ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) 22.4 ശതമാനം വളർന്നു. ഫെബ്രുവരിയിൽ നെഗറ്റീവ് 3.6 ശതമാനവും 2020 മാർച്ചിൽ നെഗറ്റീവ് 18.7 ശതമാനവുമായിരുന്നു വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21 ഏപ്രിൽ-മാർച്ച്) മൊത്തം വളർച്ച നെഗറ്റീവ് 8.6 ശതമാനമാണ്. 2019-20ൽ ഇത് നെഗറ്റീവ് 0.8 ശതമാനമായിരുന്നു.
മാനുഫാക്‌ചറിംഗ് (25.8 ശതമാനം), (ഖനനം 6.1 ശതമാനം), ഊർജം (22.5 ശതമാനം) എന്നിവയുടെ പ്രകടനമാണ് ഇക്കുറി മാർച്ചിൽ കരുത്തായത്. ഐ.ഐ.പിയിൽ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖല മാർച്ചിൽ ഏഴ് ശതമാനം വളർന്നതും നേട്ടമായി.
നാണയപ്പെരുപ്പം താഴേക്ക്
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം കഴിഞ്ഞമാസം 4.29 ശതമാനത്തിലേക്ക് താഴ്‌ന്നത് പൊതുജനത്തിനും ആശ്വാസമാണ്. മാർച്ചിൽ ഇത് നാലുമാസത്തെ ഉയരമായ 5.52 ശതമാനം ആയിരുന്നു.
നാണയപ്പെരുപ്പം നാലു ശതമാനത്തിന് താഴെ എത്തിയാൽ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകും. ഭക്ഷ്യവില പെരുപ്പം 4.87 ശതമാനത്തിൽ നിന്ന് 2.02 ശതമാനത്തിലേക്ക് കഴിഞ്ഞമാസം താഴ്‌ന്നതും നേട്ടമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |