തിരുവനന്തപുരം: കോൺട്രാക്ടർമാർക്ക് കീഴിലല്ലാതെ സ്വന്തമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു. 2,665 അന്യസംസ്ഥാന തൊളിലാളികൾക്കാണ് ജില്ലയിൽ കിറ്റ് വിതരണം ചെയ്യുന്നത്. 720 പേർക്കുള്ള കിറ്റ് ഇതിനോടകം വിതരണം ചെയ്തു. ബാക്കിയുള്ളവയുടെ വിതരണം എത്രയും വേഗം പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സപ്ലൈകോ നൽകുന്ന ഭക്ഷ്യവസ്തുക്കൾ കിറ്റുകളാക്കി അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, വോളന്റിയർമാർ എന്നിവർ ചേർന്ന് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി വിതരണം ചെയ്യും. അരി, ഉരുളക്കിഴങ്ങ്, സവാള, പരിപ്പ്, എണ്ണ, ആട്ടമാവ് എന്നിങ്ങനെ ഇവരുടെ ഭക്ഷണക്രമം അനുസരിച്ചുള്ള ഭക്ഷ്യ വസ്തുക്കളാണ് കിറ്റിലുള്ളത്. ജില്ലയിലെ എട്ട് അസിസ്റ്റന്റ് ലേബർ ഓഫീസർമാർ ഉൾപ്പെടുന്ന ജില്ലാതല മോണിറ്ററിംഗ് സെൽ ആണ് അന്യസംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കിയത്. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്‌മെന്റ്) ജി. വിജയകുമാറിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |