തൃശൂർ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു.13 ദിവസങ്ങൾക്കുള്ളിൽ 48000 ത്തോളം പോസറ്റീവ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ ജില്ലയിൽ മരണ നിരക്കും ഭയപ്പെടുത്തുന്ന തരത്തിലാണ്. ലോക്ക് ഡൗൺ നിയന്ത്രണം ഉണ്ടായിട്ടും രോഗികളുടെ എണ്ണത്തിൽ കുറവ് ഇല്ലാതിരിക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കും മരണത്തിന്റെ യഥാർത്ഥ കണക്കും തമ്മിൽ വലിയ അന്തരം ആണ് ഉള്ളത്. കഴിഞ്ഞ 13 ദിവസത്തിനുള്ളിൽ 650 ഓളം പേരാണ് മരിച്ചതെന്നു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നിന്നും സ്വകാര്യ ആശുപതികളിൽ നിന്നും ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം നൂറിലേറെ പേരാണ് മരിച്ചത്. എന്നാൽ സർക്കാർ കണക്ക് അനുസരിച്ചു 250 നു താഴെ മാത്രമാണ് മരണം.
അതേ സമയം ഇന്നലെ 3500 ലേറെ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് കുറവായിരുന്നു എന്ന് മാത്രമാണ് ആശ്വാസം. 13918 പേരെ ടെസ്റ്റ് ചെയ്തതിൽ 3587 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി റേറ്റ് 25.77% ആണ്. ദിവസവും പതിനായിരത്തോളം ടെസ്റ്റ് നടത്തണമെന്നാണ് ജില്ലക്ക് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദ്ദേശം. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശൂർ സ്വദേശികളായ 88 പേർമറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,95,375 ആണ്. 1,39,318 പേരാണ് ആകെ രോഗമുക്തരായത്. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ള കൊവിഡ് രോഗികളുടെ എണ്ണവും കൂടുകയാണ്. ഇവിടെ കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചെന്ന ആരോപണം ഉയർന്നിരുന്നു.12 വർഷമായി വൃക്ക സംബന്ധമായ ചികിത്സ നടത്തുന്ന വാടാനപ്പിള്ളി സ്വദേശി നകുലൻ ആണ് മരിച്ചത്. എന്നാൽ വർഷങ്ങളായി ഇവിടെ ഡയാലിസിസ് നടത്തുന്ന ഇയാൾക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കിയിട്ടുണ്ടെന്നും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |