കാഞ്ഞങ്ങാട്: നടൻ ജയസൂര്യയുടെ സിനിമകളിലെ വേഷങ്ങൾ തനിമ നഷ്ടപ്പെടാതെ അനുകരിച്ച മനോജിന്റെ വേഷങ്ങൾ കണ്ട് ജയസൂര്യയ്ക്കും ആശ്ചര്യം. രണ്ടിലൊന്ന് ആലോചിക്കാതെ മനോജിനെ നേരിട്ട് വിളിച്ചു. പരവനടുക്കം കോട്ടരുവത്തെ മനോജാണ് ജയസൂര്യയെ അനുകരിച്ച് വേഷങ്ങളണിഞ്ഞത്. കഴിഞ്ഞ ദിവസം ജയസൂര്യയുടെ ഫോൺ വിളിയും വന്നു. നടൻ ഫോൺ വിളിച്ച് അഭിനന്ദിച്ചതിന്റെ ആഹ്ളാദത്തിലാണ് മനോജും കുടുംബവും കൂട്ടുകാരും.
കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് വീട്ടിൽ വെറുതെയിരുന്ന് സമയം തള്ളി നീക്കുമ്പോഴാണ് സിനിമാ നടന്മാരെയും മറ്റ് പ്രമുഖ വ്യക്തികളേയും അനുകരിച്ചാലോയെന്ന ചിന്ത വന്നത്. വേഷങ്ങൾ ടിക് ടോക്കിലും ഫേസ് ബുക്കിലും വൈറലാവുകയും ചെയ്തു. വേഷങ്ങൾ കണ്ട സുഹൃത്തുക്കൾ ജയസൂര്യയുടെ വേഷങ്ങളാണ് യാേജിച്ചതെന്ന് അഭിപ്രായപ്പെട്ടു. ഇതോടെ മറ്റ് കഥാപാത്രങ്ങളെ ഒഴിവാക്കി ജയസൂര്യയിൽ മാത്രം കേന്ദ്രീകരിക്കുകയായിരുന്നു.
ആട് സിനിമയിലെ ഷാജി പാപ്പൻ, ഞാൻ മേരിക്കുട്ടിയെന്ന ചിത്രത്തിലെ മേരിക്കുട്ടിയെന്ന സ്ത്രീ കഥാപാത്രം തുടങ്ങി നിരവധി കഥാപാത്രങ്ങളെ അനുകരിച്ചതോടെയാണ് വീഡിയോ വൈറലായത്. ഇത് കണ്ട് വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ വിളിച്ച് അഭിനന്ദനമറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് ജയസൂര്യ മനോജിന്റെ അനുകരണ കഥാപാത്രങ്ങളെ കണ്ട് ആസ്വദിച്ചത്. സുഹൃത്തിലൂടെ ജയസൂര്യയുടെ നമ്പർ കരസ്ഥമാക്കി സന്ദേശങ്ങൾ അയച്ചു തുടങ്ങിയെങ്കിലും ആദ്യമായി വിഷുവിനാണ് ആശംസകളറിയിച്ച് ജയസൂര്യയുടെ മറുപടി വന്നത്. കഴിഞ്ഞ ദിവസം ജയസൂര്യ മനോജിനെ വിളിക്കുകയായിരുന്നു.
കൊച്ചിയിലേക്ക് കുടുംബ സമേതം ക്ഷണിക്കുകയും ചെയ്തു. സാധാരണ ഗതിയിൽ ഒരു കഥാപാത്രത്തെ അനുകരിക്കാൻ വേഷമിടുന്ന രീതിയാണെങ്കിൽ മനോജ് താടിയും മീശയുമൊക്കെ വളരുന്നതിന് വേണ്ടി മാസങ്ങളോളം കാത്തിരുന്നാണ് കഥാപാത്രത്തെ അനുകരിക്കുന്നത്. വീട്ടുകാരുടെ പൂർണ പിന്തുണയും മനോജിനുണ്ട്. മാർക്കറ്റിംഗ് കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയാണ് മനോജ്. കോട്ടരുവത്തെ കുമാരൻ നായരുടേയും മാധവിയുടേയും മകനാണ്. ഭാര്യ: സ്വാതി. മകൾ: ശ്രീബാല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |