മുണ്ടക്കയം : കൊവിഡ് രണ്ടാംതരംഗം രൂക്ഷമായി തുടരുമ്പോൾ സീസണുകളെല്ലാം നഷ്ടപ്പെട്ട് നിശ്ചലമായിരിക്കുകയാണ് വസ്ത്രവ്യാപാര മേഖല. കൊവിഡിന്റെ ആദ്യ വരവിന് ശേഷം പതുക്കെ കരകയറുന്നതിനിടെയാണ് രണ്ടാംതരംഗവും ലോക്ക് ഡൗണും എത്തിയത്. തുച്ഛമായ ശമ്പളത്തിന് വസ്ത്രമേഖലയെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളുടെ ജീവിതം കൂടിയാണ് ഇതോടെ പട്ടിണിയിലായത്. നിലവിൽ മാർച്ച് - മേയ് കാലയളവ് കൂടുതൽ കച്ചവടം നടക്കുന്ന സമയമാണ്. വിവാഹം, വിഷു, പെരുന്നാൾ, സ്കൂൾ യൂണിഫോം...വിവാഹങ്ങൾ ലഘുവായി നടത്താൻ തുടങ്ങിയതോടെ അതിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. പെരുന്നാൾ വ്യാപാരം ലക്ഷ്യമിട്ട് സാധനങ്ങൾ സ്റ്റോക്ക് ചെയ്ത വ്യാപാരികളും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കച്ചവടം സാധാരണ നിലയിലേക്ക് വന്ന് തുടങ്ങിയതോടെയാണ് പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വസ്ത്രങ്ങളുടെ വൻ ശേഖരം ഒരുക്കിയത്. മുൻപ് കമ്പനികളിൽ നിന്നു കടമായി തുണിത്തരങ്ങൾ ലഭിക്കുമായിരുന്നെങ്കിലും ഇപ്പോൾ പണം അടച്ചുവേണം ഓർഡർ ചെയ്യേണ്ടത്. മിക്ക വ്യാപാരികളും ബാങ്ക് വായ്പ എടുത്തും കടം വാങ്ങിയുമാണ് തുണിയെടുത്തത്.
ജീവനക്കാർ ദുരിതത്തിൽ
കഴിഞ്ഞ ലോക് ഡൗൺ കാലത്തെക്കാൾ പ്രതിസന്ധിയിലാണ് കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ. വ്യാപാര മാന്ദ്യം മൂലം എല്ലാദിവസവും ജോലി പോലും ലഭിക്കാറില്ലായിരുന്നു. കൈയിലുണ്ടായിരുന്ന ചെറിയ സമ്പാദ്യം പോലും കൊവിഡിന്റെ കടന്നുവരവോടെ ഇല്ലാതായി. ഇതിനിടയിലാണ് വീണ്ടും കടകൾ അടച്ചത്. ഇനി തുറക്കുമ്പോൾ എല്ലാവർക്കും ജോലി ലഭിക്കുമോയെന്ന് കണ്ടറിയണം. പല സ്ഥാപനങ്ങളും തൊഴിലാളികളെ കുറയ്ക്കാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന നിലപാടിലാണ്.
സ്‌കൂൾ വിപണിയും പോയി
ഏറ്റവും വലിയ കച്ചവട സീസണിൽ ഒന്നാണ് അദ്ധ്യയന വർഷാരംഭം. യൂണിഫോമിനാണ് കൂടുതൽ ഡിമാൻഡ്. മേയ് ആദ്യം മുതൽ വിപണി സജീവമാകുമായിരുന്നു. ഇത്തവണ സ്‌കൂളെന്ന് തുറക്കുമെന്ന് ഒരുറപ്പുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |