തിരുവനന്തപുരം: വേനൽമഴ തോരാതെ പെയ്യുമ്പോൾ ദുരിതമൊഴിയാതെ ചാലയിലെ വ്യാപാരികൾ. ദിവസങ്ങളായി മുടക്കമില്ലാതെ ആകാശത്ത് കാറും കോളും നിറയുമ്പോൾ ഇവരുടെ നെഞ്ചിലും ഇടിമുഴങ്ങും. ലോക്ക് ഡൗണായതിനാൽ കട തുറക്കാനും അനുമതിയില്ല, സാധനങ്ങൾ എല്ലാം പൂർണമായി കടയിൽ നിന്ന് മാറ്റുക പ്രായോഗികവുമല്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ചാല മാർക്കറ്റിലെ വ്യാപരികൾക്ക് വന്നത്. പല കടകളിലേയും സാധനങ്ങൾ പൂർണമായി നശിച്ചു. പലയിടത്തും ഫർണിച്ചറുകളും ഉപയോഗശൂന്യമായി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെയ്ത മഴയിൽ ഭൂരിഭാഗം കടകളിലും വെള്ളം കയറിയി. ലോക്ക്ഡൗണിനെ തുടർന്ന് കടകൾ അടച്ചിട്ടിരുന്നതിനാൽ വെള്ളം കയറിയപ്പോൾ സാധനങ്ങൾ മാറ്റാൻ വ്യാപാരികൾക്ക് സാധിച്ചില്ല. വെള്ളം ഇറങ്ങിയ ശേഷം ചിലർ കടകൾ തുറന്ന് നോക്കിയപ്പോഴാണ് നാശനഷ്ടം എത്രത്തോളമാണെന്ന് മനസിലായത്. റംസാൻ വിപണി മുന്നിൽക്കണ്ട് വാങ്ങിനിറച്ച സ്റ്റോക്കുകളിലൊക്കെ വെള്ളം കയറിയിരുന്നു.
എങ്ങുമെത്താത്ത മഴക്കാല
പൂർവ ശുചീകരണം
മഴ പെയ്യുമ്പോഴേ ചാല മാർക്കറ്റ് മുഴുവൻ വെള്ളം കയറുന്നതിന്റെ കാരണം ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതുകൊണ്ടാണെന്ന് വ്യാപാരികൾ പറയുന്നു. ഓടകൾ മാലിന്യം കയറി അടഞ്ഞിരിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണമെന്ന പേരിൽ എല്ലാവർഷവും വൃത്തിയാക്കൽ യജ്ഞം ഉണ്ടാകുമെങ്കിലും ചാലയിലെ ഓടകൾ പൂർണതോതിൽ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. ഒരു വർഷം മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സ്വന്തമായി പണം മുടക്കി വ്യാപരികൾ ഒരു ഭാഗത്തെ ഓട വൃത്തിയാക്കിയിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചാൽ മാത്രമേ ദുരിതത്തിന് അറുതിയുണ്ടാകൂവെന്നാണ് വ്യാപരികൾ പറയുന്നത്.
ചാലയിലെ വ്യാപാരികൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്. എല്ലാ മഴക്കാലത്തും കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിക്കും. ഇത്തവണ സാധനങ്ങൾ എടുത്തുമാറ്റാനുള്ള സാവകാശം കച്ചവടക്കാർക്ക് കിട്ടിയില്ല. കടകൾ തുറക്കുമ്പോഴേ നഷ്ടം എത്രമാത്രമാണെന്ന് മനസിലാകൂ. ഓടകൾ പൂർണമായും വൃത്തിയാക്കിയില്ലെങ്കിൽ ഇനിയും ദുരിതം തുടരും.
- ആര്യശാല സുരേഷ്
വ്യാപാരി, ചാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |