വാത്സല്യം ഒളിപ്പിച്ചുവയ്ക്കുന്ന അമ്മയാണോ കർക്കശക്കാരിയായ പൊതുപ്രവർത്തകയായിട്ടാണോ ആ രൂപം മനസിലുള്ളതെന്ന് ചോദിച്ചാൽ കൃത്യമായി പറയാൻ അറിയില്ല. അകത്തുണ്ടോ കുഞ്ഞമ്മയെന്ന് എത്രയോ തവണ ആ മുറ്റത്ത് നിന്നും ചോദിച്ചിരിക്കുന്നു. പലവട്ടം ശുണ്ഠിയും ദേഷ്യവും പിന്നെ അതുമാറിക്കഴിഞ്ഞുള്ള സ്നേഹവാത്സല്യവും അനുഭവിച്ചിരിക്കുന്നു. കളത്തിപ്പറമ്പിൽ നിന്ന് കേരളത്തിന്റെ ചുവന്നതാരകമായി മാറിയ ഗൗരി അമ്മയുടെ കാമ്പും കരുത്തും ചെറുചിരിയുമെല്ലാം ഒന്നിച്ച സംസാരം തൊട്ടടുത്തിരുന്ന് കേട്ടപ്പോഴെല്ലാം ഒരു അമ്മമനസും രാഷ്ട്രീയക്കാരിയുടെ കടുപ്പവുമൊക്കെ അടുത്ത് നിന്നു തൊട്ടറിഞ്ഞിട്ടുണ്ട്. നൂറാംപിറന്നാളിനോടനുബന്ധിച്ച് സംസാരിച്ചതെല്ലാം ഇന്നും മായാത്ത ഓർമ്മകളായി മനസിലുണ്ട്. ഒരേ ഒരു ഗൗരിഅമ്മയെക്കുറിച്ച്, അവരുമായുള്ള സംസാരത്തിനിടയിലെ മറക്കാത്ത നിമിഷങ്ങളിലൂടെ...
''കുഞ്ഞമ്മ അകത്തുണ്ടോ... ഒന്നു കാണാനാണ്...""
ചാത്തനാട് കളത്തിപ്പറമ്പിൽ വീടിന്റെ മുറ്റത്തു നിന്ന് ഗൺമാൻ ബ്രില്ല്യന്റിനോടായിരുന്നു രണ്ടുവർഷം മുമ്പ് ആ ചോദ്യം ചോദിച്ചത്. ശബ്ദം താഴ്ത്തിയുള്ള ബ്രില്ല്യന്റിന്റെ മറുപടി ഇപ്പോഴും ഓർമ്മയുണ്ട്.
''അകത്തുണ്ട്, വീടിന്റെ പെയിന്റ് പണി കുറച്ചുകൂടി തീരാനുണ്ട്. മണമൊന്നും അത്ര പിടിക്കുന്നില്ല. അതുകൊണ്ട് കുറച്ചു ചൂടിലാണ്... ഞാനൊന്നു പറഞ്ഞു നോക്കട്ടെ...""അടുക്കള ഭാഗത്തേക്കു പോയി തിരിച്ചെത്തിയത് ചിരിച്ച മുഖത്തോടെയായിരുന്നു.
''കുഴപ്പമില്ല, നല്ല മൂഡിലാണെന്നു തോന്നുന്നു, ഇപ്പോൾ വാതിൽ തുറക്കും, അൽപ്പം വെയ്റ്റ് ചെയ്യൂ..""
പൂമുഖത്തെ കതക് തുറക്കാൻ പത്തുമിനുറ്റെടുത്തു. തൂവെള്ള വസ്ത്രം, പാറിപ്പറക്കുന്ന തൂവെള്ള മുടി... പ്രായമായതിന്റെ അവശത ശരീരഭാഷയിലുണ്ട്. രണ്ടുമൂന്നു മിനുട്ട് ഒന്നും മിണ്ടിയില്ല. പിന്നീട് പതിവു ഗൗരവത്തോടെ കുഞ്ഞമ്മ പറഞ്ഞു, കേറിവാടോ..
അമ്പലപ്പുഴ പാൽപ്പായസമില്ലാതെ
എന്തോന്ന് പിറന്നാൾ
''എന്താ വന്നത്?""
മൂക്കിൻത്തുമ്പിലുള്ള ശുണ്ഠി ആ ശബ്ദത്തിലുമുണ്ടായിരുന്നു. അഭിമുഖത്തിനാണെന്നു പറഞ്ഞാൽ 'നല്ല മറുപടി" തന്നെ കിട്ടുമെന്നുറപ്പാണ്, അതാണ് രീതിയും പതിവും.
''പിറന്നാളല്ലേ വരുന്നത്, ആശംസ നേരിൽ കണ്ടു പറയാനാണ് വന്നത്."" പറഞ്ഞു തീരും മുമ്പ് മറുപടി പാഞ്ഞെത്തി.
''എന്തിന്, പെണ്ണുകാണാനോ... ഞാനിങ്ങനെ വയസായി മുട്ടിലിഴഞ്ഞ് ഇനിയും നടക്കണമെന്നാണോ, അതിനാണോ ആശംസ...?""
പറഞ്ഞുതീരുന്നതിനിടെ മുഖത്തെ കാർമേഘങ്ങൾ മാഞ്ഞ് ചെറിയൊരു പുഞ്ചിരിയുടെ വെളിച്ചം കണ്ടു. ആശ്വാസം, ഇനി ഗെറ്റൗട്ട് അടിക്കില്ലെന്നുറപ്പ്. മിഥുനത്തിലെ തിരുവോണമാണ് ഗൗരി അമ്മയുടെ പിറന്നാൾ. ജൂലായ് 14 ആണ് ജന്മദിനമെങ്കിലും ആഘോഷമെപ്പോഴും ഉണ്ടാകാറുള്ളത് നാളിന്റന്നാണ്. പിറന്നാൾ സദ്യയിൽ ഗൗരിഅമ്മ കർശനമായി ആവശ്യപ്പെടുന്ന ഒരൈാറ്റ കാര്യമേയുള്ളൂ, അത് അമ്പലപ്പുഴ പാൽപ്പായസമാണ്. കണ്ണന്റെ സാന്നിദ്ധ്യമില്ലാതെ എന്തോന്ന് പിറന്നാൾ എന്നാണ് ഇതേപ്പറ്റി ഗൗരിഅമ്മയുടെ നിലപാട്.
''ഇത്തവണയും കാണുമോ അമ്പലപ്പുഴ പാൽപ്പായസം?"" ഒന്നുമയപ്പെടുത്താൻ വെറുതെ ചോദിച്ചു.
''താൻ എവിടുത്തുകാരനാടോ? അമ്പലപ്പുഴ പാൽപ്പായസം കൊട്ടക്കണക്കിന് കിട്ടുന്ന ഒന്നല്ല. കുറച്ചല്ലേ കിട്ടൂ. എനിക്കറിയില്ല, കാണുമായിരിക്കും.""
അതും പറഞ്ഞ് പിന്നെ മുറ്റത്തേക്കു മുഖം തിരിച്ചിരിപ്പായി.
''കുഞ്ഞമ്മ പെട്ടന്നു ദേഷ്യപ്പെടുന്ന ആളാണെന്നു എല്ലാവരും പറയാറുണ്ട്. ചെറുപ്പത്തിലേ ഉള്ള ശീലമാണോ? ""
അന്നും ഈ ചോദ്യം ചോദിച്ചിരുന്നു. ദേഷ്യത്തോടെയുള്ള മറുപടിക്കാണ് കാത്തിരുന്നതെങ്കിലും ആ കണക്കുക്കൂട്ടൽ അമ്പേ തെറ്റിപോയി.
''ഞാൻ തന്നോട് ഇതുവരെ ചൂടായോ? ഒരു പാത്രത്തിൽ കുറച്ച് എണ്ണയൊഴിച്ചിട്ട് ചൂടാക്കി നോക്കിക്കേ, ഉരുകിപ്പോകില്ലേ. അത്രയേയുള്ളൂ. ചൂടാകുമ്പോൾ ഉരുകിത്തീരും..."" അതേ... താത്വികമായ വിശദീകരണം തന്നെ ആ കാര്യത്തിൽ ലഭിച്ചു. വളരെ ലളിതമാണെങ്കിലും കൃത്യമായിരുന്നു ആ മറുപടി.
കരിമീനും അച്യുതാനന്ദനും
ഗൗരിഅമ്മ വലിയ സത്ക്കാരപ്രിയയാണെന്ന് അറിയാത്തവരില്ല. അതേക്കുറിച്ചും അന്ന് ഓർമ്മപ്പെടുത്തി.
''എന്തു സത്കാരം? ഞാനങ്ങനെ ആരെയും സത്കരിക്കാറില്ല. നമ്മൾ ആഹാരം കഴിച്ചുകൊണ്ടിരിക്കെ ആരെങ്കിലും കയറിവന്നാൽ അവർക്കു കൂടി കൊടുക്കേണ്ടത് മര്യാദയല്ലേ. അതിനെ സത്കാരമെന്നു പറയാനാവുമോ? നമ്മൾ കഴിക്കുന്നത് അവർ നോക്കി നിന്നാൽ നമ്മുടെ വയർ ചീത്തയാവില്ലേ. അതുകൊണ്ടു കൊടുക്കുന്നതാ..."" പറഞ്ഞതിലെ നർമ്മം സ്വയമാസ്വദിച്ച് ചെറിയൊരു ചിരിയോടെയായിരുന്നു അന്നു പറഞ്ഞു തന്നത്.
ഗൗരിഅമ്മയുടെ വീട്ടിലെ വിരുന്നു സത്കാരത്തിൽ പ്രഥമസ്ഥാനം കരിമീനിനാണ്. നാടൻ കരിമീൻ വാങ്ങാൻ അങ്ങേയറ്റം പരിശ്രമിക്കും. ഇല്ലെങ്കിൽ മാത്രമേ 'വരത്തൻ"മാർക്ക് ഇടം നൽകൂ. കണമ്പാണ് രണ്ടാമത്തെ ഇനം. തികഞ്ഞ വെജിറ്റേറിയനായ വി.എസിനെക്കൊണ്ട് കരിമീൻ പൊള്ളിച്ചത് കഴിപ്പിച്ച ആളാണ് ഗൗരിഅമ്മ. 90-ാം ജന്മദിന ആശംസ നേരിടാൻ ചാത്തനാട്ടെ വീട്ടിലെത്തിയ, മുഖ്യമന്ത്രി കൂടിയായിരുന്ന വി.എസിനെ ഗൗരിഅമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചിരുന്നു. വെജിറ്റേറിയൻ മതിയെന്ന് വി.എസ് പറഞ്ഞു.
''താനെന്നാടോ വെജിറ്റേറിയനായത്. തനിക്കു വേണ്ടിയാ ഇതൊക്കെ ഉണ്ടാക്കിയത്. കഴിച്ചിട്ടു പോയാൽ മതി...""
ഗൗരി അമ്മ മുഖം കനപ്പിച്ചപ്പോൾ ഗത്യന്തരമില്ലാതായ വി.എസ്. അന്ന് ഒരു കരിമീൻ പൊള്ളിച്ചത് കഴിച്ചു, പതിറ്റാണ്ടുകൾക്കു ശേഷം. വലിയ വാർത്തയായിരുന്നു അന്നത്. ഗൗരിയമ്മയുടെ വീട്ടിൽ മിക്കപ്പോഴും കാണും ഉണ്ണിയപ്പം. വരുന്നവർക്കൊക്കെ കൊടുക്കും. അതിഥികൾ ആരായാലും ഉണ്ണിയപ്പമുണ്ടെങ്കിൽ ഗൗരി അമ്മയുടെ മനസ് നിറയും.
ആ കൃഷ്ണവിഗ്രഹം
താൻ കാണുന്നുണ്ടോ?
സ്വീകരണമുറിയിൽ ഗൗരിഅമ്മ ഇരിക്കുന്ന കസേരയ്ക്ക് അഭിമുഖമായി ഷെൽഫിൽ വച്ചിരിക്കുന്ന, തടിയിൽ തീർത്ത രണ്ടരയടി ഉയരമുള്ള കൃഷ്ണവിഗ്രഹം ചൂണ്ടിക്കാട്ടി ഒരിക്കൽ ചോദിച്ചിട്ടുണ്ട്.
''എന്റെ കൃഷ്ണനാ അത്. ഇടയ്ക്ക് എന്നോട് വർത്തമാനം പറയാൻ വരും. മിക്കവാറും രാവിലെയാവും വരവ്. സുഖമാണോ, നിന്റെ മുടിയൊക്കെ എവിടെപ്പോയി, ഭദ്രകാളിയെപ്പോലെ മുടിയുള്ള ആളായിരുന്നില്ലേ എന്നൊക്കെ ചോദിക്കാറുണ്ട്. കൊള്ളരുതായ്മ കാണിച്ചാൽ മൂപ്പരെ ദേ, ഈ പ്രതിമപോലെ മാത്രമേ കാണാനാവൂ. ഒരിക്കൽ എന്നോടു പറഞ്ഞു, നിനക്ക് അഹങ്കാരം കുറച്ച് കൂടുന്നുണ്ടെന്ന്. അപ്പോ ഞാൻ പറഞ്ഞു, എന്ത് അഹങ്കാരമാണെന്ന് ഒന്നു വിശദീകരിച്ചു തരാൻ. ഭഗവാനേക്കാൾ ഏറെക്കാലം പിന്നിലുള്ള ആളല്ലേ ഞാനെന്നും, പറഞ്ഞുതരാതെ എങ്ങനെയാണ് അറിയുന്നതെന്നും ചോദിച്ചു. പക്ഷേ, കൃഷ്ണൻ കൂടുതലൊന്നും പറയാതെ അങ്ങുപോയി...""
വിപ്ലവവീര്യം സിരകളിൽ സൂക്ഷിക്കുന്ന ഗൗരി അമ്മയാണോ ഈ പറയുന്നതെന്ന് അന്നത്ഭുതപ്പെട്ടു. ഇതിനിടെ ഇന്നും ചിരിപ്പിക്കുന്ന മറ്റൊരു ചോദ്യവും ഗൗരിയമ്മ തൊടുത്തു.
''കൃഷ്ണൻ അമ്പു കൊണ്ട് ടെറ്റനസ് പിടിച്ചാണ് അങ്ങ് സ്വർഗത്തേക്ക് പോയതെന്ന് പറയുന്നുമുണ്ട്, ശരിയാണോ...?""
കുട്ടികളിലെന്ന പോലെയുള്ള ആ കൗതുകം പിന്നെ ചിരിക്കു വഴിമാറി.
അങ്ങേര് എന്നെ
ഇട്ടേച്ചു പോയതല്ലേ
അഭിമുഖങ്ങൾക്കിടെ ടി. വി. തോമസിനെപ്പറ്റിയാണ് ചോദ്യമെങ്കിൽ അപ്പോഴത്തെ മൂഡ് പോലായിരിക്കും കുഞ്ഞമ്മയുടെ മറുപടി. ചിലപ്പോൾ ജീവിതമൊക്കെ പറഞ്ഞു തരും, മറ്റു ചിലപ്പോൾ വല്ലാതെ ക്ഷോഭിക്കും, മറ്റു ചിലപ്പോഴാവട്ടെ വല്ലാത്ത നിസംഗത മാത്രം.
''അങ്ങേര് എന്നെ ഇട്ടേച്ചു പോയതല്ലേ. അതേപ്പറ്റി ഓർക്കുമ്പോ എനിക്കു വിഷമമൊന്നുമില്ല. പാർട്ടിയിൽ നിന്നു പുറത്താക്കിയപ്പോഴും ടി.വി. തോമസ് പോയപ്പോഴും എനിക്കു വിഷമം തോന്നിയില്ല. കാരണം ഞാൻ തെറ്റു ചെയ്തിട്ടില്ല. കഴുത്തിനുണ്ടായ അസുഖത്തിനാണ് ടി.വി ചികിത്സ തുടങ്ങിയത്. പാവം, മരിക്കുന്ന സമയം കാൻസറായിരുന്നു. അന്ന് അങ്ങേര് മന്ത്രിയുമായിരുന്നു. തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടക്കവേ നോക്കാനൊന്നും ആളില്ലായിരുന്നു. ബന്ധുക്കളെന്നും പറഞ്ഞ് ആരൊക്കെയോ വന്നുപോകും, അത്രമാത്രം. ഒരു ആശ്വാസവാക്ക് പറയാൻ ആളില്ലായിരുന്നു. കാണാനായി ഞാൻ അവിടെ ചെന്നതാണ്. അങ്ങേര് മന്ത്രിയായതുകൊണ്ട് എല്ലാവരെയും കടത്തി വിട്ടിരുന്നില്ല. മരണസമയത്ത് ഞാൻ ഇവിടെ വീട്ടിലായിരുന്നു. ഓമനക്കുഞ്ഞമ്മയാണ് വിവരം അറിയിച്ചത്. ആലപ്പുഴ ടൗൺഹാളിൽ പൊതുദർശനത്തിനു വച്ചപ്പോഴാണ് ഞാൻ മൃതദേഹം കാണുന്നത്. ഈ വീട്ടിലേക്കു കൊണ്ടുവരാതെ അങ്ങേരുടെ വീട്ടിലേക്കു കൊണ്ടുപോയി. ഞാൻ അവിടെച്ചെന്നും ടി.വിയെ കണ്ടു. സി. എച്ച്. മുഹമ്മദ്കോയ അന്ന് അവിടെ ഉണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ ആശ്വസിപ്പിച്ചത്. പിന്നീട് സംസ്കരിക്കാനായി കൊണ്ടുപോയപ്പോൾ ഞാനും ഒപ്പം പോയി. അവിടെ വച്ചാണ് ഞങ്ങൾ അവസാനമായി കണ്ടു പിരിയുന്നത്. ആലപ്പുഴയിലെ വീട്ടിൽ രോഗം ബാധിച്ച് കിടക്കവേ കാലൊന്ന് തിരുമ്മിക്കൊടുക്കാൻ പോലും ആരുമില്ലായിരുന്നു. അന്ന് ഞാൻ പറഞ്ഞുവിട്ട വിശ്വംഭരനാണ് ടി.വിയെ സഹായിച്ചത്. തമ്മിൽ പിണക്കമായിരുന്നെങ്കിലും ടി.വിയെ കാണാൻ ഞാൻ ഒരിക്കൽ തിരുവനന്തപുരത്തെ വീട്ടിൽ ചെന്നിരുന്നു. അന്ന് ആ എം.എൻ. ഗോവിന്ദൻനായരാണ് എന്നെ പുറത്താക്കി ഗേറ്റടച്ചത്. ""
ഒറ്റശ്വാസത്തിൽ ആ അദ്ധ്യായം അന്ന് പറഞ്ഞുതീർക്കവേ ഗൗരിഅമ്മയുടെ മുഖത്ത് ദേഷ്യവും സങ്കടവും നിറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |