പി.എസ് സോമനാഥൻ
കൊച്ചി: അടുച്ചുപൂട്ടലിന്റെ ഒരുവ്യാഴവട്ടം പിന്നിട്ട പൂത്തോട്ട കയർ വ്യവസായ സഹകരണസംഘം പുനർജന്മത്തിന് രണ്ടാം പിണറായി സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു.ഭൂതകാലത്തെ നഷ്ടസൗഭാഗ്യങ്ങൾ എന്നെങ്കിലുമൊരിക്കൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ 500 ൽ അധികം തൊഴിലാളികുടുംബങ്ങളാണ് ഇവിടെ ദിനങ്ങൾ എണ്ണി ജീവിക്കുന്നത്.സർക്കാർ തലത്തിലെ നയവൈകല്യങ്ങളും രാഷ്ട്രീയ - ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധങ്ങളുമാണ് പൂത്തോട്ടയിലെ കയർ വ്യവസാം പ്രതിസന്ധിയിൽ ആക്കിയത്.
കേരളത്തിൽ തെങ്ങും കയറും രണ്ടുവകുപ്പാണ്. അതും പോരാഞ്ഞ് നാളികേര വികസനത്തിന് പ്രത്യേക ബോർഡുമായി കേന്ദ്രസർക്കാരുമുണ്ട്. കേരളത്തിൽ ഒന്ന് കൃഷിവകുപ്പിന് കീഴിലും മറ്റൊന്ന് വ്യവസായവകുപ്പിന് കീഴിലുമാണ്. ഇതുരണ്ടും ഒന്നിച്ചുനിന്നാൽ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കേര കർഷകർക്കും നേട്ടമുണ്ട്. പക്ഷേ ആവശ്യത്തിന് ചകിരിയും കയറുപിരിക്കാൻ ആധൂനിക യന്ത്രങ്ങളും അത് പ്രവർത്തിപ്പിക്കാൻ പരിശീലനം സിദ്ധിച്ച വിദഗ്ധ തൊഴിലാളികളുമുണ്ടായിട്ടും തെങ്ങും കയറും കൂട്ടിക്കെട്ടാനാവാത്ത നയവൈകല്യമാണ് എല്ലാപ്രതിസന്ധിക്കും കാരണമെന്നാണ് ആക്ഷേപം.4 അടിവീതിയും 60 അടി നീളവുമുള്ള മുന്തിയ ഇനം കയറ്റുപായ നിർമിക്കാൻ സാധിക്കുന്ന നിരവധി ആധൂനികയന്ത്രങ്ങളും 100 യന്ത്രത്തറികളും ഉൾപ്പെടെ കോടികൾ വിലമതിക്കുന്ന സംവിധാനങ്ങളാണ് ഫാക്ടറിയിൽ കിടന്ന് നശിക്കുന്നത്. രണ്ടിടങ്ങളിലായി ഓഡിറ്റോറിയം ഉൾപ്പെടെ 3 ഏക്കർ വിസ്തൃതിയിലുള്ള വൻകെട്ടിടങ്ങളും നശിച്ചുതുടങ്ങി. 12 വർഷത്തിനിടെ സഹ.സംഘവും ഫാക്ടറിയും അടച്ചുപൂട്ടാൻ ഇടയായ സാഹചര്യം പരിശോധിക്കാനൊ തുറന്നുപ്രവർത്തിപ്പിക്കാനൊ യാതൊരു നടപടിയും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
എക്സ്ഗ്രേഷ്യോയും നഷ്ടമായി
സ്ഥിരം ജീവനക്കാരായിരുന്ന തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് 2015 വരെ എല്ലാഓണക്കാലത്തും 3000 രൂപവീതം എക്സ്ഗ്രേഷ്യാ നൽകിയിരുന്നു. കഴിഞ്ഞ 5 വർഷം അതും ലഭിച്ചില്ല. പിണറായി സർക്കാരിന്റെ രണ്ടാം വരവിലെങ്കിലും ഫാക്ടറി തുറക്കുമെന്ന പ്രത്യാശമാത്രമാണ് ഇനി ബാക്കിയുള്ളത്.
ഭൗമസൂചിക
സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന കയർ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചുതെങ്ങ്, ആറാട്ടുപുഴ, വൈക്കം, പറവൂർടിൻ എന്നീ ഭൗമസൂചികയിലാണ് അറിയപ്പെടുന്നത്. അതത് പ്രദേശത്ത് ലഭ്യമായ നല്ല ചകിരിനാര് ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നു എന്നതാണ് ഇത്തരം ബ്രാന്റ് കയറിനുകിട്ടാൻ കാരണം. എന്നാൽ ഇതുൾപ്പെടെ എല്ലാത്തരം കയർ, കയർ ഉല്പന്നങ്ങളും ഒരു കൂരയ്ക്കുകീഴിൽ തയ്യാറാക്കിയിരുന്ന സ്ഥാപനമാണ് പൂത്തോട്ട കയർവ്യവസായ സഹകരണസംഘം.
'1996 ൽ കെ.കരുണാകരൻ കേന്ദ്രവ്യവസായ വകുപ്പ് മന്ത്രി ആയിരുന്നപ്പോഴാണ് യന്ത്രവത്കൃത കയർപിരിയൂണിറ്റ് ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുൻ മന്ത്രിമാരായ സുശീലഗോപാലനും കെ.ആർ.ഗൗരിയമ്മയും പൂത്തോട്ട കയർവ്യവസായ സഹകരണ സംഘത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പുതിയ കമ്യൂണിസ്റ്റ് സർക്കാർ ഈ കാര്യത്തിൽ കണ്ണുതറക്കുമെന്നാണ് പ്രതീക്ഷ'
:- എം.പി. നാരായണദാസ്, സ്ഥാപക പ്രസിഡന്റ്, പൂത്തോട്ട കയർവ്യവസായ സഹ. സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |