തിരുവനന്തപുരം: ജില്ലയിൽ ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗണിൽ കർശ നിയന്ത്രണങ്ങളുമായി പൊലീസ്. നഗരാതിർത്തി പ്രദേശങ്ങളായ 20 സ്ഥലങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് പൂർണമായും അടയ്ക്കും. കഴക്കൂട്ടം വെട്ടുറോഡ്, ചേങ്കോട്ടുകോണം, ഉദയഗിരി, ആറ്റിൻകുഴി, പള്ളിത്തുറ, വലിയകുളം ജംഗ്ഷൻ,കാക്കാമൂല,പള്ളിച്ചൽ,പാപ്പനംകോട്, പുന്നമൂട്, ഉച്ചക്കട, ചപ്പാത്ത് പാലം, വെള്ളൈക്കടവ്, നെട്ടയം, വഴയില, മരുതൂർ,കേരളാദിത്യപുരം,കിഴക്കേ മുക്കോല, കുണ്ടമൺകടവ് പാലം, മങ്കാട്ടുകടവ് പാലം എന്നീ സ്ഥലങ്ങളാണ് അടയ്ക്കുന്നത്. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചും പരിശോധന കർശനമാക്കാൻ പൊലീസ് തീരുമാനിച്ചു.
എൻട്രി/എക്സിറ്റ് പോയിന്റുകൾ
മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർക്കും യാത്ര ചെയ്യുന്നതിനായി 6 എൻട്രി/എക്സിറ്റ് പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്.കഴക്കുട്ടം സ്റ്റേഷൻ പരിധിയിലെ വെട്ടുറോഡ്, മണ്ണന്തല മരുതുർ, പേരൂർക്കട വഴയില, പൂജപ്പുര കുണ്ടമൺകടവ്, നേമം പളളിച്ചൽ, വിഴിഞ്ഞം ചപ്പാത്ത് എന്നിവിടങ്ങളിലാണ് എൻട്രി/എക്സിറ്റ് പോയിന്റുകൾ.
ക്ലസ്റ്ററുകൾ തിരിച്ച് നിയന്ത്രണം
നഗരത്തിലെ ഓരോ സ്റ്റേഷൻ പരിധികളെ 21 ക്ളസ്റ്ററുകളായി തിരിച്ചിട്ടിട്ടുണ്ട്. അനാവശ്യ യാത്രകൾ നിയന്ത്രിക്കുന്നതിനായി അതിർത്തികളിൽ ബാരിക്കേഡ് അടയ്‌ക്കും.അത്യാവശ്യ യാത്രകൾ ഒരു എൻട്രി/എക്സിറ്റ് പോയിന്റ് വഴി മാത്രമേ അനുവദിക്കൂ. പൊതുജനങ്ങൾ ക്ളസ്റ്റർ പരിധിക്കുള്ളിലുളള കടകളിൽ നിന്നു തന്നെ മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങണം. രോഗബാധിതരും സമ്പർക്ക പട്ടിയകയിൽ ഉൾപ്പെട്ടവരും പുറത്തിറങ്ങുന്നത് പരിശോധിക്കുന്നതിനായി അഞ്ച് വീതം ബൈക്ക്, ജീപ്പ് പട്രോളിംഗ് സംഘങ്ങളെയും നിയോഗിക്കും. റസിഡന്റ്സ് അസോസിയേഷനുകൾ സഹകരിക്കണം. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. അല്ലാത്തവർക്ക് കമ്മിഷണർ,കളക്ടർ,എ.ഡി.എം,ഡെപ്യൂട്ടി കമ്മിഷണർ,സ്‌പെഷ്യൽ ബ്രാഞ്ച് അസി.കമ്മിഷണർ എന്നിവർ നൽകുന്ന പാസ് ഉണ്ടെങ്കിലേ യാത്രാ അനുമതിയുള്ളൂവെന്നും സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |