തൃശൂർ: സ്ഥിരം അപകടങ്ങൾക്ക് വഴിയൊരുക്കുന്ന മണ്ണുത്തി കറുകുറ്റി ദേശീയപാതയിലെ 37 കിലോമീറ്റർ ദൂരത്തിൽ പത്തര വർഷത്തിനിടെ സംഭവിച്ച 4030 അപകടങ്ങളിൽ മരിച്ചത് 690 പേർ. 3,770 പേർ പരിക്കേറ്റ് ചികിത്സ തേടി. പലരും ഗുരുതരാവസ്ഥയിലായി.
നേർക്കാഴ്ച്ച അസോസിയേഷൻ മനുഷ്യാവകാശ സംഘടനാ ഡയറക്ടർ പി.ബി സതീഷിന് ഒല്ലൂർ, പുതുക്കാട് , കൊടകര, ചാലക്കുടി , കൊരട്ടി എന്നീ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങളുള്ളത്.
സുരക്ഷിതമായ അടിപ്പാതകൾ നിർമ്മിക്കാത്തതും അശാസ്ത്രീയമായ റോഡ് നിർമാണവും അപകടകരമായ റോഡ് പരിപാലനവും മൂലമാണ് മണ്ണുത്തി മുതൽ കറുകുറ്റി വരെയുള്ള 37 കിലോമീറ്ററിനുള്ളിൽ മാത്രം ഇത്രയേറെ അപകടങ്ങളുണ്ടായതെന്ന് പറയുന്നു. ഭൂരിഭാഗം അപകടങ്ങളും ദേശീയപാത നിർമ്മാണത്തിന് ശേഷമാണ് ഉണ്ടായതെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ജില്ല റോഡ് സുരക്ഷാ കൗൺസിൽ കാര്യക്ഷമായി പ്രവർത്തിക്കാത്തതും അപകടകാരണമായി.
അപകട സ്ഥലങ്ങൾ:
ഒല്ലൂർ , നടത്തറ സിഗ്‌നൽ ജംഗ്ഷൻ, കുഞ്ഞനംപാറ, പുഴമ്പള്ളം, കുട്ടനെല്ലൂർ, ആമ്പല്ലൂർ ജംഗ്ഷൻ, പുതുക്കാട് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ,, പുതുക്കാട് ജംഗ്ഷൻ , കുറുമാലി യൂടേൺ, നന്ദിക്കര യൂടേൺ , പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം, നന്തിക്കര , മണലി, മുരിങ്ങൂർ , ജെ.ഡി.എസ്, ചിറങ്ങര , കോട്ടമുറി കൊരട്ടി, ചാലക്കുടി പോട്ട ഫ്‌ളൈഓവർ, സുന്ദരി കവല , പോട്ട സിഗ്‌നൽ ജംഗ്ഷൻ, പാപ്പാളി ജംഗ്ഷൻ , ക്രൈസ്റ്റ് സ്‌കൂൾ, മിനി സിവിൽ സ്‌റ്റേഷൻ , കോടതി ജംഗ്ഷൻ, ചാലക്കുടി ഫ്‌ളൈ ഓവർ, കൊരട്ടി സ്‌റ്റേഷൻ, നെല്ലായി പേരാമ്പ്ര, കൊളത്തൂർ.
ഉദ്യോസ്ഥർക്കെതിരെ നടപടിയില്ല
ട്രാഫിക് നിയമലംഘനം നടത്തിയാൽ യാത്രക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും ശക്തമാണ്. ദേശീയപാത റോഡ് പരിപാലനത്തിൽ വീഴ്ച വരുത്തുന്ന കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും റോഡ് നിർമ്മാണ കമ്പനിക്കെതിരെയും കേന്ദ്ര മോട്ടോർ വെഹിക്കിൾ ചട്ടം അനുസരിച്ച് റോഡിൽ അപകട സാദ്ധ്യത ഉണ്ടായാൽ പോലും നിയമ നടപടി സ്വീകരിക്കാം. എന്നാൽ യാത്രക്കാരുടെ ജീവൻ സംരക്ഷിക്കേണ്ടവർ തന്നെ കേസെടുക്കാതെ ട്രാഫിക് നിയമലംഘനം നടത്തുകയാണ്. റോഡ് പരിപാലനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതാണ് 45 ശതമാനം അപകടം ഉണ്ടാകാൻ കാരണമെന്നും പറയുന്നു. സുരക്ഷിതം എന്ന് വിശേഷിപ്പിച്ച നാലുവരി പാത 2011ലാണ് സഞ്ചാരത്തിനായി തുറന്നുകൊടുത്തത്.
വാ പിളർന്ന് അപകടങ്ങൾ
2019 ജൂൺ 6 മുതൽ 2021 മാർച്ച് 16 വരെ മണ്ണുത്തി കറുകുറ്റി പാതയിലെ അപകടങ്ങൾ: 464
പരിക്കേറ്റവർ: 545
മരണം: 66 പേർ.
കാൽനടക്കാരും വാഹനയാത്രക്കാരും സിഗ്‌നൽ /സീബ്രാ ലൈനിൽ മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച അപകടങ്ങൾ: 47
ഗുരുതര പരിക്കേറ്റവർ: 34
മരണം: 11
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |