രാജ്യത്ത് ഓക്‌സിജൻ പ്രതിസന്ധിയെ തുടർന്നുണ്ടാകുന്ന മരണ സംഖ്യ ഉയരുകയാണ്. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികളിൽ ഓക്‌സിജന് ക്ഷാമം രൂക്ഷമാണ് . ന്യൂഡൽഹി, രാജസ്ഥാൻ, ഹരിയാന അടക്കമുളള സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഓക്‌സിജൻ കിട്ടാതെ നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പല ആശുപത്രികളും രോഗികളെ ചികിത്സിക്കാത്ത സ്ഥിതിയുണ്ട്.
കൊവിഡ് അതിവ്യാപനത്തെ തുടർന്ന് രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതാണ് ഈ സ്ഥിതിയ്‌ക്ക് കാരണമായത്. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിൾ ഓക്‌സിജൻ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വർദ്ധിച്ചു. മെഡിക്കൽ ഓക്‌സിജന്റെ ഉപയോഗം കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ ഇരട്ടിയിൽ ഏറെയായി വർദ്ധിക്കുകയും ചെയ്‌തു. മുംബയിൽ ജംബോ ഓക്‌സിജൻ സിലിണ്ടറുകളുടെ വില 250 രൂപയിൽ നിന്നും 900 ആയി ഉയർന്നു. സമാനമായി മറ്റു സംസ്ഥാനങ്ങളിലും വിലയിൽ വലിയ വർദ്ധനവ് ഉണ്ടയായിട്ടുണ്ട്. ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി 50000 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു.
ഈ ഗുരുതരസ്ഥിതിയെത്തുടർന്ന് രാജ്യത്ത് ഓക്‌സിജൻ പ്ലാന്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ അടിയന്തര നീക്കം നടത്തുന്നതായി വാർത്തകൾ വന്നു. രാജ്യത്തെമ്പാടുമുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കായി 551 പ്രഷർ സ്വിംഗ് അഡ്‌സോർപ്ഷൻ ഓക്‌സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സർക്കാർ പണം അനുവദിച്ചിരിക്കുന്നത്.
പി എം കെയേഴ്‌സ് ഫണ്ടിൽ നിന്നുമാണ് ഓക്‌സിജൻ പ്ലാന്റുകളിലേക്ക് ആവശ്യമായ പണം അനുവദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇത്തരത്തിൽ അനുവദിച്ചിരിക്കുന്ന പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശമുള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ജില്ലാ ആസ്ഥാനങ്ങളിലുള്ള തെരഞ്ഞെടുത്ത ആശുപത്രികളിലാകും പ്ലാന്റുകൾ സ്ഥാപിക്കുന്നത്. രാജ്യത്ത് ഓക്‌സിജൻ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സർക്കാർ എന്തുക്കൊണ്ട് പ്രശ്‌നം പരിഹരിക്കുന്നിന്ന് കോടതി ശക്തമായ വിമർശനം കേന്ദ്രസർക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രശ്‌നങ്ങൾ നേരിടുന്നതിലുള്ള രീതി കണ്ട് ഞെട്ടലിലാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഓക്‌സിജൻ ക്ഷാമത്തിൽ പരിഹാരമുണ്ടാകാത്തതിൽ നിരവധി വിമർശനങ്ങളാണ് കേന്ദ്ര സർക്കാർ നേരിടുന്നത്.ഇത്തരത്തിൽ രാജ്യത്താകമാനം ഉയരുന്ന ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചത്..
എന്നാൽ ഓക്‌സിജൻ ക്ഷാമം സ്ഥിതി ഗുരുതരമാകുന്ന ഈ സാഹചര്യം മാസങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടും കേന്ദ്രം അവഗണിച്ചതായി റിപ്പോർട്ടുകൾ ഇതിനിടയിൽ പുറത്തുവന്നു. കൊവിഡിൽ ശ്വാസം കിട്ടാതെ അനേകമാളുകൾ മരിക്കുന്നതിന് രാജ്യം സാക്ഷ്യം വഹിക്കുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് എതിരെയാണ് വിമർശനം രൂക്ഷമായത് കൊവിഡ് വ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കി നീതിആയോഗും പാർലമെൻററി കമ്മിറ്റിയുമെല്ലാം മുന്നറിയിപ്പ് നൽകിയെങ്കിലും അതെല്ലാം അവഗണിച്ചതാണ് ഈ അവസ്ഥയ്‌ക്ക് കാരണമായത് എന്നായിരുന്നു വിമർശനം. കൊവിഡ് തീവ്രത പ്രതിദിനം മൂന്നുലക്ഷം കടക്കുമെന്നും മെയ് മാസം പകുതിയോടെ ഇത് 8 ലക്ഷത്തിലേക്ക് വരുമെന്നും നീതി ആയോഗ് മുന്നറിയിപ്പ് നൽകിയിരുന്നു. മരണസംഖ്യ ഇരട്ടിയാകും എന്നും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യം ഓക്‌സിജൻ ക്ഷാമം നേരിടാനുള്ള സാധ്യത കഴിഞ്ഞവർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ തന്നെ പാർലമെൻററി കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എ.കെ. ആന്റണി, സുബ്രഹ്മണ്യൻസ്വാമി തുടങ്ങിയവരടക്കം 9 രാജ്യസഭ എംപിമാരാണ് പാർലമെൻററി കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.
രാജ്യത്തെ അസാധാരണമായ സാഹചര്യം നേരിടാൻ അത്യാവശ്യമായ ഘടകങ്ങളുടെ ഉത്പാദനം വർധിപ്പിക്കണമെന്ന്
ഔട്ട് ബ്രേക്ക് ഓഫ് പാൻഡെമിക് കോവിഡ്19 ആൻഡ് മാനേജ്‌മെൻറ് എന്ന തലക്കെട്ടിൽ സമർപ്പിച്ച റിപ്പോർട്ടിൽ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു നവംബർ മാസത്തിലെ സാഹചര്യം തൃപ്തികരം ആണെങ്കിലും നിലവിൽ മഹാമാരി ക്കെതിരായ പോരാട്ടത്തിന് വേഗം പോര എന്നായിരുന്നു കമ്മിറ്റിയുടെ റിപ്പോർട്ട്. അടിയന്തര ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ വിതരണം ചെയ്യുന്നതിലും ടെസ്റ്റിംഗ് ഗുണനിലവാരം ഇല്ലായ്‌മയിലും ആഭ്യന്തര ഉൽപാദനത്തിൽ ഉണ്ടാകുന്ന കാലതാമസവും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ഓക്‌സിജൻ ലഭ്യത സംബന്ധിച്ച് കൃത്യമായ നിരീക്ഷണം കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. രാജ്യത്തെ മൊത്തം ഓക്‌സിജൻ ഉത്പാദന ഒരു ദിവസം ഏകദേശം 6900 മെട്രിക് ടണ്ണാണ് അതിനുമുമ്പ് 1000 ടൺ ഓക്‌സിജൻ ആയിരുന്നു മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നെങ്കിൽ കൊവിഡിന്റെ വരവോടെ ദിവസം 3000 ടൺ എന്ന നിലയിലേക്ക് ഓക്‌സിജൻ ഉപയോഗം വർദ്ധിച്ചു. വാണിജ്യാവശ്യങ്ങൾക്ക് ആറായിരത്തോളം ടൺ ഓക്‌സിജൻ ഉപയോഗിച്ചിരുന്നു. വരും മാസങ്ങളിൽ മെഡിക്കൽ ഉപയോഗത്തിനുള്ള ഓക്‌സിജൻ ഉൽപാദനം ഉറപ്പാക്കണമെന്നും ഓക്‌സിജൻ സിലിണ്ടറുകളുടെ വില നിയന്ത്രണവിധേയമാക്കണം എന്നും കമ്മിറ്റി നിർദേശിച്ചിരുന്നു .എന്നാൽ ഈ റിപ്പോർട്ടിനെത്തുടർന്നും ഒരു മുന്നൊരുക്കവും കേന്ദ്രം നടത്തിയില്ല എന്ന് വിമർശനം ഉയർന്നു. കമ്മറ്റിയുടെ ഈ നിർദേശങ്ങളെല്ലാം അവഗണിച്ചതായാണ് ആരോപണമുയർന്നത്. ഈ സാഹചര്യങ്ങളെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു കേരളകൗമുദിയിൽ ഒന്നാം പേജിൽ പ്രാധാന്യത്തൊടെ പ്രസിദ്ധീകരിച്ച ആശ്വാസനടപടി എന്ന കാർട്ടൂൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |