പോളിംഗ് ദിനത്തിലോ വോട്ടെണ്ണൽ ദിനത്തിലോ പുറത്തിറങ്ങുന്ന പത്രങ്ങളിൽ അരപേജിലോ മുഴുപേജിലോ കാർട്ടൂണുകൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് ഈ പംക്തിയിൽ എഴുതിയിട്ടുണ്ട്. പക്ഷേ അത്രത്തോളം വലിയ ഒരു ഡിസ്പ്ലേ ഫലപ്രഖ്യാപനത്തിന്റെ അടുത്ത ദിവസത്തെ പത്രത്തിൽ ലഭിക്കണമെന്നില്ല. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷവും അവലോകനങ്ങളും കണക്കുകളും ഒക്കെയായി പിറ്റേന്നത്തെ പത്രത്തിൽ വാർത്തകളുടെ പ്രളയമായിരിക്കും. ഒരു മൂന്നു കോളം കാർട്ടൂണിൽ തിരഞ്ഞെടുപ്പിന്റെ മുഴുവൻ ഫലവും വിശകലനം ചെയ്യുന്ന രീതിയിലുള്ള മികച്ച ഒരു വിഷ്വൽ കണ്ടെത്തുക എന്നതാണ് ആ ദിവസത്തെ വെല്ലുവിളി.
മൂന്നു കോളത്തിൽ ഒതുങ്ങി നിൽക്കുന്ന ഡിസ്പ്ലേ കാർട്ടൂണിലൂടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങൾ വായനക്കാരന് ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കാൻ ആണ് അന്ന് കാർട്ടൂണിസ്റ്റുകൾ ശ്രമിക്കുക.
2021ലെ തിരഞ്ഞെടുപ്പ് ഫലം വന്നത് മെയ് രണ്ടാം തീയതിയാണ്. മെയ് മൂന്നാം തീയതി ഇറങ്ങിയ പത്രത്തിലേക്കുള്ള കാർട്ടൂൺ തയ്യാറാക്കിയതിനെക്കുറിച്ച് പറയാം. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുമുന്നണിസർക്കാരിന് തുടർ ഭരണം ലഭിക്കുമോ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ വിജയിച്ച ബിജെപി കൂടുതൽ സീറ്റുകൾ നേടി അവരുടെ നില മെച്ചപ്പെടുത്തുമോ, ഇടതുമുന്നണിയ്ക്ക് തുടർഭരണം പ്രവചിച്ച അഭിപ്രായസർവ്വേകളെ അപ്രസക്തമാക്കിക്കൊണ്ട് കോൺഗ്രസ് മേൽക്കൈ നേടുമോ എന്നൊക്കെയായിരുന്നു.
വോട്ടെണ്ണൽ ദിനം വരെ കേരളം ചർച്ചചെയ്ത പ്രധാനചോദ്യങ്ങൾ.
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിക്കൊണ്ട് ഒരു ആശങ്കയ്ക്കും ഇടനൽകാതെ വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ ഇടതുമുന്നണിയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. അഭിപ്രായസർവ്വേകളെ ശരിവെക്കുന്ന രീതിയിൽ 99 സീറ്റുകളുമായി ഇടതുമുന്നണി ചരിത്രത്തിൽ ഇടം നേടുന്ന തുടർ ഭരണം നേടി. വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ മുന്നേറി നിന്നിരുന്ന ബി.ജെ.പിക്ക് പക്ഷേ ആ സ്ഥിതി അവസാനം വരെ നിലനിർത്താനായില്ല. നിലവിലുള്ള സീറ്റായ നേമം പോലും കൈവിട്ട് ബി.ജെ.പി പൂജ്യത്തിൽ ഒതുങ്ങി. ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ പത്തൊമ്പത് സീറ്റുകളും നേടിയ കോൺഗ്രസിന് തുടർന്ന് നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ടതിനേക്കാൾ ദയനീയമായ തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ടത്. 41 സീറ്റുകളിൽ യു.ഡി.എഫ് ഒതുങ്ങി.
തിരഞ്ഞെടുപ്പിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് പോകാതെ ഈ പ്രധാന ഘടകങ്ങളെ മാത്രം രസകരമായി ദൃശ്യവൽക്കരിക്കുന്ന ഒരു കാർട്ടൂണിന് മാത്രമേ വാർത്തകളുടെ മലവെള്ളപ്പാച്ചിലിനിടയിൽ പിറ്റേദിവസത്തെ പത്രത്തിൽ ഇടം ലഭിക്കൂ. കാർട്ടൂണിൽ ഇടതുമുന്നണിയുടെ രണ്ടാം വരവും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതും കോൺഗ്രസിനേറ്റ തിരിച്ചടിയും കൃത്യമായി പ്രതിഫലിക്കണം.
ഇത്തരം സന്ദർഭങ്ങളിൽ ജനത്തിന് നേരത്തെ പരിചയമുള്ള ഏതെങ്കിലും സന്ദർഭവുമായി കൂട്ടിയിണക്കുകയാണ് ആശയവിനിമയത്തിനുള്ള എളുപ്പമുള്ള രീതി എന്ന് മുമ്പ് എഴുതിയിട്ടുണ്ട്. ഇടതുമുന്നണിയുടെ രണ്ടാം വരവ്, തുടർഭരണം എന്ന ആശയത്തിലുള്ള തലക്കെട്ടുകളാകുമല്ലോ പിറ്റേന്നത്തെ പത്രത്തിൽ പ്രധാനമായും വരിക. എം.ടിയുടെ രണ്ടാമൂഴം നോവലിന്റെ തലക്കെട്ടാണ് ആദ്യം മനസിലേക്ക് വന്നത്. ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതകഥ അവതരിപ്പിക്കുന്ന രീതിയാണ് നോവലിൽ.
ഭീമന്റെ വീരകഥകളിൽ മനസുടക്കിയപ്പോൾ കല്യാണസൗഗന്ധികം തേടി കുബേരന്റെ ഉദ്യാനത്തിലേക്ക് യാത്രയായ ഭീമനെ ഓർത്തു. മാർഗമദ്ധ്യേ ഭീമനെ തടഞ്ഞ ഹനുമാന്റെ കഥയും ഓർമ്മ വന്നു. ഒപ്പം നോക്കെടാ നമ്മുടെ മാർഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിട ശഠാ എന്നിങ്ങനെ കല്യാണസൗഗന്ധികം തുള്ളലിൽ കുഞ്ചൻ നമ്പ്യാർ എഴുതിയ രസകരമായ വരികളും. ഹനുമാനെ മറികടന്ന് കല്യാണസൗഗന്ധികവും ആയി വിജയശ്രീലാളിതനായി ഭീമൻ മടങ്ങുന്ന ദൃശ്യം മനസിൽ തെളിഞ്ഞു.
ഇത്തരമൊരു ദൃശ്യം മനസ്സിൽ വന്നാൽ ബാക്കി കാര്യങ്ങൾ എളുപ്പമാണ്. തിരഞ്ഞെടുപ്പിൽ അജയ്യനായി പാർട്ടിയിലും മുന്നണിയിലും ശക്തനായ നേതാവായി മാറിയ പിണറായി വിജയനെ ഭീമന്റെ രൂപത്തിലേക്ക് ചിത്രീകരിച്ചു. വിജയചിഹ്നവുമായി നിൽക്കുന്ന ഭീമൻ കല്യാണസൗഗന്ധികത്തിനുപകരം ബി.ജെ.പിയുടെ ചിഹ്നമായ താമരയാണ് വേരോടെ പറിച്ച് നിൽക്കുന്നത്. നിരവധി ആരോപണങ്ങളുമായി പിണറായി വിജയന്റെ ജൈത്രയാത്ര തടയാൻ ശ്രമിച്ച പ്രതിപക്ഷത്തിന് നേരിട്ട തിരിച്ചടിയും കാർട്ടൂണിൽ ചിത്രീകരിച്ചു. മുറിയുന്നതെന്തെടോ നിന്റെ ഗദയോ നമ്മുടെ വാലോ എന്ന് ഭീമനെ വെല്ലുവിളിച്ചതാണ് കല്യാണസൗഗന്ധികം കഥയിലെ ഹനുമാൻ. ശക്തനായ ഭീമന് ഹനുമാന്റെ വാൽ പോലും ഇളക്കാനായില്ല എന്നാണ് കഥ.പക്ഷേ വാൽ മുറിഞ്ഞ് ദേഹം മുഴുവൻ ജനവിധിയുടെ പ്ലാസ്റ്ററിട്ട് ദുഃഖത്തോടെ നടന്നുനീങ്ങുകയാണ് കല്യാണസൗഗന്ധികം തിരഞ്ഞെടുപ്പ് വേർഷനിലെ ഹനുമാൻ. രണ്ടാമൂഴം എന്ന തലക്കെട്ടിൽ കേരളകൗമുദി മെയ് 3 ന് പ്രസിദ്ധീകരിച്ച ഈ കാർട്ടൂണിന് നല്ല സ്വീകരണമാണ് വായനക്കാരിൽ നിന്നും ലഭിച്ചത്.പ്ലാസ്റ്ററിട്ടു പോകുന്നത് ഹനുമാനോ അതോ ഉസ്മാനോ എന്നിങ്ങനെ കാർട്ടൂണിനെ വെല്ലുന്ന രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |