ദുരിതതീരമായി വലിയപറമ്പ്
തൃക്കരിപ്പൂർ: കടലിനും കായലിനും കൊവിഡിനുമിടയിൽ കടുത്ത കാലാവസ്ഥയെയും അതിജീവിച്ച് കഴിയുന്ന വലിയപറമ്പദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ നല്ലൊരു റോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു. മാടക്കാൽ തൂക്കുപാലം തകർന്നിടത്ത് പുതിയൊരു പാലം നിർമ്മിക്കണമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെടാത്ത സ്ഥിതിയിൽ 24 കിലോമീറ്റർ നീണ്ട ഈ ദ്വീപിൽ ജീവിതം അങ്ങേയറ്റം ശോചനീയമാണിപ്പോൾ.
കഴിഞ്ഞ മൂന്നു ദിവസമായി കാറ്റും കനത്ത മഴയും കലിതുള്ളുന്ന തീരത്തിനും മുന്നിൽ അരക്ഷിതരായി കഴിയുകയാണ് ഇന്നാട്ടുകാർ. കടലിന്നഭിമുഖമായി കിടക്കുന്ന പഞ്ചായത്തിന്റെ തെക്കൻ മേഖലയായ കന്നുവീട് കടപ്പുറം, തയ്യിൽ സൗത്ത്, തൃക്കരിപ്പൂർ കടപ്പുറം എന്നിവിടങ്ങളിലാണ് ഭീതി കൂടുതൽ. സദാ സമയത്തും തീരം വിഴുങ്ങിക്കൊണ്ടിരിക്കുന്ന അറബിക്കടലിനെ പേടിച്ചാണ് ഇവരുടെ ജീവിതം. കവ്വായി കായലും അറബിക്കടലിനുമിടയിൽ അൻപതോ, അറുപതോ മീറ്റർ മാത്രമാണ് ഇവിടെ വീതിയുള്ളത്. കടൽക്ഷോഭിക്കുമ്പോൾ പ്രദേശവാസികൾക്ക് ഉറക്കം നഷ്ടപ്പെടും. കഴിഞ്ഞ ദിവസത്തെ കടലാക്രമണ ഭീഷണിയെ തുടർന്ന് അമ്പതിലേറെ കുടുംബങ്ങൾ സ്വന്തം വീടുകളൊഴിഞ്ഞ് ബന്ധുക്കളുടെ വീടുകളിലേക്ക് മാറുകയായിരുന്നു.ഇവർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും കൊവിഡിനെ പേടിച്ച് കൂട്ടമായുള്ള താമസം ഒഴിവാക്കുകയായിരുന്നു.
പഞ്ചായത്തിലെ മാവിലാകടപ്പുറത്തെ അപേക്ഷിച്ച് പടന്നക്കടപ്പുറം, വലിയപറമ്പ കടപ്പുറം, ഉദിനൂർ കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണ ഭീഷണി കൂടുതൽ. വീടുകളിലേക്ക് വെള്ളം കയറും. തെങ്ങുകൾ കടപുഴകി വീഴും. കഴിഞ്ഞ കാലവർഷ കാലത്ത് കടലാക്രമണം രൂക്ഷമായപ്പോൾ സ്ഥലത്തെത്തിയ ജനപ്രതിനിധികളുടെയും റവന്യൂ അധികൃതരുടെയും മുന്നിൽ നാട്ടുകാർ തങ്ങളുടെ ദുരിതം വിവരിച്ചതാണ്. അടിയന്തരമായി കടൽഭിത്തി നിർമ്മിക്കണമെന്ന ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. കടൽഭിത്തിക്കു പകരം ജിയോ ട്യൂബ് സ്ഥാപിക്കാമെന്ന നിർദ്ദേശവും നടപ്പിലായില്ല. മാവിലാകടപ്പുറത്ത് പുലിമുട്ടുള്ളതിനാൽ കടലാക്രമണം അനുഭവപ്പെടാറില്ല.
റോഡുമില്ല, പാലവുമില്ല
യാത്രാ സൗകര്യങ്ങളുമില്ലാതെ കാലങ്ങളായി ദുരിതക്കയത്തിൽ കഴിയുന്ന തങ്ങളോട് അധികൃതർ കടുത്ത അവഗണന കാട്ടുന്നുവെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്. മാടക്കാൽ ദ്വീപിൽ നിന്നും പണിത തൂക്കുപാലം തകർന്നതും പ്രദേശത്തേക്ക് ആരംഭിച്ച റോഡിന്റെ നിർമ്മാണം നിലച്ചതുമാണ് ഇവരെ കൂടുതൽ നിരാശരാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |