കൊച്ചി: കേരള മാരിടൈം ബോർഡിലെ സി.ഇ.ഒ, കൺട്രോളർ ഒഫ് ഫിനാൻസ് ആൻഡ് ഒാഡിറ്റ് എന്നിവരുടെ നിയമനങ്ങൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാരിടൈം ബോർഡ് അംഗം എം.കെ. ഉത്തമൻ നൽകിയ ഹർജിയിൽ ബോർഡിന്റെ മേൽനോട്ടവും നിർദ്ദേശങ്ങളുമനുസരിച്ച് ഇവർ പ്രവർത്തിക്കണമെന്നും സിംഗിൾബെഞ്ച് ഉത്തരവിട്ടു. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.കേരളത്തിലെ 17 ചെറുതുറമുഖങ്ങളുടെ ഭരണത്തിനാണ് കേരള മാരിടൈം ബോർഡിന് രൂപം നൽകിയത്. സി.ഇ.ഒ, കൺട്രോളർ ഒഫ് ഫിനാൻസ് എന്നിവരെ നിയമിക്കാൻ അധികാരം ബോർഡിനാണ്. ഇതു മറികടന്ന് കൺട്രോളർ ഒഫ് ഫിനാൻസായി എ. നൗഷാദിനെയും സി.ഇ.ഒയായി ടി.പി. സലിംകുമാറിനെയും സർക്കാർ നിയമിച്ചെന്നും ബോർഡിന്റെ നിർദ്ദേശങ്ങൾ ഇവർ പാലിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ബോർഡ് ചെയർമാന്റെ ഒാണറേറിയം, അംഗങ്ങളുടെ സിറ്റിംഗ്ഫീസ്, ടി.എ -ഡി.എ എന്നിവ സർക്കാർ നിശ്ചയിച്ചതിൽ അപാകതയുണ്ടെന്നും ഹർജിയിൽ പറയുന്നു.
ചെയർമാന് 35,000 രൂപയാണ് പ്രതിമാസ ഒാണറേറിയം. ബോർഡ് അംഗങ്ങൾക്ക് ഒാണറേറിയമില്ല, പകരം ഒാരോ ബോർഡ് മീറ്റിംഗിനും സിറ്റിംഗ് ഫീസായി 5000 രൂപനൽകും. ഇവരുടെ സിറ്റിംഗ് ഫീസ്, ടി.എ, ഡി.എ എന്നിവ പ്രതിമാസം 20,000 രൂപയിൽ കൂടരുതെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. കാസർകോടു മുതൽ വിഴിഞ്ഞം വരെയുള്ള തുറമുഖങ്ങളിൽ പോകുന്നതിനും ബോർഡ് അംഗങ്ങളുടെ ഡ്യൂട്ടിചെയ്യുന്നതിനും ഇൗ തുക മതിയാവില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |