തിരുവനന്തപുരം: കൊവിഡ് വ്യാപനവും പ്രകൃതിക്ഷോഭവും കൊണ്ട് ജനങ്ങൾ വലഞ്ഞിരിക്കെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ആർഭാടമായി നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി. ഗീത. കടൽ കേറിയാലെന്ത്, കര മുടിഞ്ഞാലെന്ത്? പന്തൽ വേണം ആർഭാടച്ചടങ്ങുവേണം. അതിന് ഞങ്ങൾ ടെസ്റ്റുകുറച്ച് രോഗം കുറയ്ക്കുമെന്ന് ഗീത ഫേസ്ബുക്കിൽ പങ്കുവച്ച കാർഡിൽ പറയുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരാകും പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് 50,000 ത്തിലേറെ പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ ഇത്രയും പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി കൂടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ കേക്ക് മുറിച്ച് ആഹ്ലാദം പങ്കുവെച്ചതും വിവാദമായി. ഇത് ട്രിപ്പിൾ ലോക്ക്‌ഡൗൺ മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സാധാരണക്കാർ ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോൾ നേതാക്കൻമാർ കൂട്ടംകൂടി ആഘോഷിച്ചത് ജനങ്ങളിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |