കൊച്ചി: ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ സർക്കാർ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി ബാബുക്കുട്ടനെ കോടതി റെയിൽവേ പൊലീസ് കസ്റ്റഡിയിൽവിട്ടു. പ്രതിയെ മുളന്തുരുത്തി റെയിൽവേ സ്‌റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
അപസ്മാരത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കായംകുളം നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ. ആശുപത്രിയിൽനിന്ന് വിട്ടതിനെത്തുടർന്നാണ് എറണാകുളം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി നാല് ദിവസത്തേയ്ക്കുകൂടി കസ്റ്റഡിയിൽ വാങ്ങിയത്.
മുളന്തുരുത്തി കാരിക്കോട് സ്വദേശി രാഹുലിന്റെ ഭാര്യ ആശയെയാണ് കഴിഞ്ഞമാസം 28ന് ആക്രമിച്ചത്. മുളന്തുരുത്തി റെയിൽവേ സ്‌റ്റേഷനിലും ആശയെ ആക്രമിച്ച ഒലിപ്പുറം ഭാഗത്തും പ്രതിയെ എത്തിച്ച് തെളിവെടുത്തു. ആശ ട്രെയിനിൽനിന്ന് പുറത്തേയ്ക്കുചാടിയ പ്രദേശത്തും മൊബൈൽഫോൺ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ സ്ഥലത്തും പ്രതിയുമായി തെളിവെടുപ്പ് പൂർത്തിയാക്കിയതായി റെയിൽവേ പൊലീസ് അറിയിച്ചു.
കേസിൽ ബാബുക്കുട്ടന് പുറമെ നാലുപേർകൂടി അറസ്റ്റിലായിരുന്നു. ആശയിൽനിന്ന് കവർച്ചചെയ്ത സ്വർണാഭരണങ്ങൾ വിറ്റഴിക്കാനും ബാബുക്കുട്ടന് ഒളിവിൽപോകാനും സഹായിച്ചവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ലഭിച്ച തുക എല്ലാവരും പങ്കിട്ടെടുത്തു. ഒരുമിച്ച് ജയിലിൽ കഴിഞ്ഞ കാലത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ബാബുക്കുട്ടനെ മറ്റുള്ളവർ സഹായിച്ചത്.
ചെങ്ങന്നൂരിൽ വിദ്യാഭ്യാസവകുപ്പ് ഓഫീസിൽ ജീവനക്കാരിയായ ആശ പതിവായി പോകുന്ന ട്രെയിനിലാണ് ആക്രമിക്കപ്പെട്ടത്. ബോഗിയിൽ തനിച്ചായിരുന്ന ആശയെ ബാബുക്കുട്ടൻ കഴുത്തിൽ സ്‌ക്രൂഡ്രൈവർ കുത്തിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. പിടിച്ചുവലിക്കുന്നതിനിടയിൽ പുറത്തേയ്ക്ക് ചാടിയാണ് ആശ രക്ഷപെട്ടത്. കൈയിനും നടുവിനും പരിക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.
ആക്രമണത്തിനുശേഷം കരുനാഗപ്പള്ളിയിലെത്തി സ്വർണാഭരണങ്ങൾ വിറ്റശേഷം ബാബുക്കുട്ടൻ താടിയും മീശയും വടിച്ച് ഒളിവിൽപോയി. പത്തനംതിട്ട ജില്ലയിലെ ചിറ്റാറിൽ ബന്ധുവീട്ടിലെത്തിയെങ്കിലും അഭയം നൽകാൻ അവർ തയ്യാറായില്ല. തുടർന്ന് ചിറ്റാർ വനത്തിൽ ഒളിവിൽ കഴിയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |