ന്യൂഡൽഹി: കൊവിഡിനെതിരായ യുദ്ധത്തിൽ ഒരു ഫീൽഡ് കമാൻഡറെപ്പോലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഓരോ ജീവനും രക്ഷിക്കാനാണ് പോരാട്ടമെന്നും ഉൾപ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൊവിഡിനെതിരായ അനുഭവങ്ങളെക്കുറിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള ഫീൽഡ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് ബാധിച്ചിട്ടും അവധിയെടുക്കാതെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ എല്ലാവർക്കും പ്രചോദനമാണെന്നും അവരുടെ ത്യാഗങ്ങൾ മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഓരോ ജില്ലയും വ്യത്യസ്തമാണ്. ജില്ലകളിലെ വെല്ലുവിളികൾ മറ്റാരെക്കാളും ഉദ്യോഗസ്ഥർക്ക് നന്നായി മനസിലാക്കാനാകും. "നിങ്ങളുടെ ജില്ല വിജയിക്കുമ്പോൾ രാജ്യം വിജയിക്കും. നിങ്ങളുടെ ജില്ല കൊവിഡിനെ തോല്പിക്കുമ്പോൾ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുന്നു."- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൊവിഡിനെതിരായ യുദ്ധത്തിൽ ഒരു ഫീൽഡ് കമാൻഡറെപ്പോലെ എല്ലാ ഉദ്യോഗസ്ഥർക്കും വളരെ പ്രധാന പങ്കുണ്ട്. പ്രാദേശിക നിയന്ത്രണ മേഖലകൾ, തീവ്രമായ പരിശോധന, ശരിയായ വിവരങ്ങൾ എന്നിവ വൈറസിനെതിരായ ആയുധങ്ങളാണ്. ചില സംസ്ഥാനങ്ങളിൽ രോഗബാധയുടെ എണ്ണം കുറയുമ്പോൾ മറ്റിടങ്ങളിൽ വർദ്ധിക്കുന്നുണ്ട്. അതിനാൽ അണുബാധ കുറയുമ്പോൾ തന്നെ കൂടുതൽ ജാഗ്രത വേണം. ഓരോ ജീവനും രക്ഷിക്കാനുള്ള പോരാട്ടത്തിൽ ഗ്രാമീണ മേഖലകളിലും ഉൾപ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദുരിതാശ്വാസ സാമഗ്രികൾ ഗ്രാമീണർക്ക് എളുപ്പത്തിൽ ലഭ്യമാക്കണം.
വാക്‌സിൻ വിതരണം കേന്ദ്ര ആരോഗ്യ മന്ത്രാലയം കാര്യക്ഷമമാക്കുന്നുണ്ട്. 15 ദിവസത്തെ ഷെഡ്യൂൾ മുൻകൂട്ടി സംസ്ഥാനങ്ങൾക്ക് നൽകാൻ ശ്രമം നടക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
കൊവിഡ് : നാലുലക്ഷത്തിലേറെ രോഗമുക്തർ
രാജ്യത്ത് പ്രതിദിന കൊവിഡ് മുക്തരുടെ എണ്ണം ഇതാദ്യമായി നാലുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,22,436 പേരാണ് രോഗമുക്തരായത്. രണ്ടാഴ്ചയായി പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 3.50 ലക്ഷത്തിന് മുകളിലാണ്. രോഗമുക്തി നിരക്ക് 85.60 ശതമാനമായി ഉയർന്നു. 2,63,533 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാകുന്നത്. അതേസമയം പ്രതിദിന മരണം 4000ത്തിന് മുകളിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4329 പേർ മരിച്ചു. മഹാരാഷ്ട്രയിൽ 1000, കർണാടകയിൽ 476, ഡൽഹിയിൽ 340 എന്നിങ്ങനെയാണ് മരണം.
രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 1.63 ലക്ഷം പേരുടെ കുറവുണ്ടായി. ആകെ കേസുകളുടെ 13.29 ശതമാനം മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |