പുതിയ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ട കെകെ ശൈലജയെ പിന്തുണച്ചുകൊണ്ട് പ്രമുഖ ഇടത് അനുകൂല സോഷ്യൽ മീഡിയാ പേജായ 'പോരാളി ഷാജി'. കുറ്റ്യാടിയിലെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ 'ടീച്ചറെ'യും നേതൃത്വം തിരികെ വിളിക്കണം എന്നാണ് പോരാളി ഷാജി ആവശ്യപ്പെടുന്നത്.
മഹാമാരി കേരളത്തെ പൊറുതിമുട്ടിച്ചപ്പോൾ കേരളത്തെ പിടിച്ചുനിർത്താൻ കെകെ ശൈലജ വഹിച്ച പങ്ക് വിസ്മരിക്കാൻ സാധിക്കില്ലെന്നും ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ ഇടതുമുന്നണിക്ക് തുടർഭരണം പോലും നഷ്ടമാകുമായിരുന്നു എന്നും പേജ് അഭിപ്രായപ്പെടുന്നു.
'പോരാളി ഷാജി'യുടെ കുറിപ്പ് ചുവടെ:
'കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറെയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചർ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർദ്ധിക്കുമായിരുന്നു. ഒരു പക്ഷേ,തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മമനസ്സുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണ്.'
പാർട്ടി പ്രതിരോധത്തിലായി പല ഘട്ടങ്ങളിലും പാർട്ടിയെ പിന്തുണച്ച 'പോരാളി ഷാജി' ഇപ്പോൾ നേതൃത്വത്തിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് രംഗത്തുവരുന്നു എന്നത് കൗതുകകരമാണ്. പാർട്ടി നേതൃത്വത്തിന് എതിരെ പോസ്റ്റിട്ട് വിവാദങ്ങളില്‍ നിറഞ്ഞ 'പി ജെ' ആർമിയും പ്രതികരണവുമായി എത്തിയിട്ടുണ്ട്.
'കോപ്പ്' എന്നാണ് ഈ പേജിന്റെ ഒരു പോസ്റ്റിൽ കാണുന്നത്. 'പോരാളി ഷാജി'യുടെ പോസ്റ്റും ഈ പേജിൽ കാണാം. ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതിൽ സോഷ്യൽ മീഡിയയിലും കനക്കുകയാണ്. ഇടതുപക്ഷാനുകൂലികൾക്കൊപ്പം മറ്റ് രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിക്കുന്നവരും ഫെമിനിസ്റ്റ്, സ്ത്രീപക്ഷ രാഷ്ട്രീയാശയങ്ങളിൽ വിശ്വസിക്കുന്നവരും തങ്ങളുടെ വിമർശനം രേഖപ്പെടുത്തികൊണ്ട് രംഗത്തുണ്ട്.
content details: left leaning social medi pages in support of kk shailaja.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |