തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളിൽ പേവാർഡുകളും വിവിധ പരിശോധനാ ലാബുകളും നടത്തിവരുന്ന കെ.എച്ച്.ആർ.ഡബ്ല്യു.എസ് (കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി) കൊവിഡ് കാലത്ത് വരുമാനമില്ലാതെ നട്ടം തിരിയുന്നു. അടിയന്തരമായി സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ ജീവനക്കാരുടെ കുടുംബം പട്ടിണിയാകും. അതോടൊപ്പം പാവപ്പെട്ടവന് കുറഞ്ഞ നിരക്കിൽ പരിശോധന ലഭ്യമാകുന്ന ലാബുകളുടെ പ്രവർത്തനവും നിലയ്ക്കും. ഇതോടെയാണ് അടിയന്തരമായി 11കോടി രൂപ ആവശ്യപ്പെട്ട് കെ.എച്ച്.ആർ.ഡബ്ല്യു.എസ് സർക്കാരിന് കത്ത് നൽകിയത്. കെ.എച്ച്.ആർ.ഡബ്ല്യു.എസിന് മെഡിക്കൽ കോളേജുകളിലും മറ്റ് ആശുപത്രികളിലുമായി 75 പേ വാർഡുകളും 12 ലാബുകളുമാണുള്ളത്. പേ വാർഡിലെ വാടകയും കാത്ത്, എ.സി.ആർ ലാബുകളിലെ ഫീസുമാണ് വരുമാനമാർഗം. കൊവിഡിന്റെ തുടക്കത്തിൽ കഴിഞ്ഞവർഷം ജനുവരിയിലാണ് പേ വാർഡുകളെല്ലാം കൊവിഡ് ചികിത്സയ്ക്കായി സർക്കാർ ഏറ്റെടുത്തത്. ഇതോടെ വരുമാനം നിലച്ചു. മറ്റുചികിത്സകൾ കുറഞ്ഞതോടെ ലാബുകളിൽ നിന്നുള്ള തുച്ഛമായ വരുമാനം ഒന്നിനും തികയുന്നില്ല. കൊവിഡിന് മുമ്പ് 6 -7കോടിയായിരുന്നു പ്രതിമാസ വരുമാനം.
ജീവനക്കാരുടെ ശമ്പള ഇനത്തിൽ 1.40കോടിയാണ് ചെലവ്. കഴിഞ്ഞവർഷം ജനുവരി മുതൽ ഫെബ്രുവരിവരെയുള്ള നഷ്ടം കണക്കാക്കി 13കോടി സർക്കാർ നൽകിയിരുന്നു. തുടർന്നുള്ള കാലത്തെ വരുമാന നഷ്ടം കണക്കാക്കിയാണ് 11കോടി ആവശ്യപ്പെട്ടിരിക്കുന്നത്. ജീവനക്കാരുടെ വേതനം, വിരമിച്ച ജീവനക്കാരുടെ പെൻഷൻ കുടിശിക, വൈദ്യുതി,വെള്ളക്കരം,അറ്റകുറ്റപണിയുടെ ബില്ല് തുക എന്നിങ്ങനെ കോടികളുടെ ബാദ്ധ്യതയാണ് കെ.എച്ച്.ആർ.ഡബ്ല്യു.എസിന് നിലവിലുള്ളത്.
കൊവിഡ് ഡ്യൂട്ടി, പരിഗണനയില്ല
സർക്കാർ പേവാർഡുകൾ ഏറ്റെടുത്തതോടെ അവിടത്തെ ജീവനക്കാരെയും കൊവിഡ് ഡ്യൂട്ടിക്കാണ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ മറ്റ് ആരോഗ്യപ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ ഇവർക്കില്ല. ജോലിക്കിടെ മരണപ്പെട്ടാൽ കേന്ദ്രസർക്കാർ നൽകുന്ന 50ലക്ഷത്തിന്റെ ഇൻഷ്വറൻസ് പരിധിയിലും ഇവരില്ല. കെ.എച്ച്.ആർ.ഡബ്ല്യു.എസിന് 680 ജീവനക്കാരാണുള്ളത്. ഇതിൽ 450 പേരാണ് കൊവിഡ് ഡ്യൂട്ടിയിലുള്ളത്. 55 പേരാണ് സ്ഥിരം ജീവനക്കാർ മറ്റുള്ളവരെല്ലാം താത്കാലികാടിസ്ഥാനത്തിലുള്ളവരാണ്.
''
സാമ്പത്തിക സഹായവും ജീവനക്കാർക്ക് ആരോഗ്യപ്രവർത്തകർക്ക് തുല്യമായ ആനുകൂല്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്തുകൾ സർക്കാരിന് നൽകിയിട്ടുണ്ട്. ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
- പി.കെ.സുധീർ ബാബു, എം.ഡി,
കെ.എച്ച്.ആർ.ഡബ്ല്യു.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |