ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ പരിഹസിച്ചുകൊണ്ട് ജനപക്ഷം പാർട്ടി നേതാവ് പിസി ജോർജ് നടത്തിയെന്ന് പറയുന്ന ഒരു പ്രസ്താവന സോഷ്യൽ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. 'സഖാവ് ബിന്ദു അമ്മിണിയെ ഹൂറിയാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇന്ന് നിലവിൽ ലോകത്തുള്ളു... സഖാവ് ബിന്ദു അമ്മിണിയാണ് സ്വർഗ്ഗത്തിലെ ഹൂറി എന്ന് അറിയുന്ന നിമിഷം ജിഹാദികൾ ബോംബ് തനിയെ താഴെ വയ്ക്കും'. ഈ വാക്കുകൾ ബിന്ദു അമ്മിണിയെ കുറിച്ച് പിസി ജോർജ് പറഞ്ഞുവെന്നാണ് പ്രചാരണം.
നിരവധി പേർ തങ്ങളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ പിസി ജോർജിന്റേത് എന്ന് പറയുന്ന ഈ വാക്കുകൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിസി ജോർജ് ഇത്തരത്തിൽ ഒരു പ്രസ്താവന ഒരിക്കലും നടത്തിയിട്ടില്ല എന്നതാണ് വസ്തുത. നിയമസഭാ തിരഞ്ഞുടുപ്പിന്റെ സമയത്ത് ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനായി എത്തിയ ജോർജിനെ ചിലർ കൂകിവിളിക്കുന്നതും പരിഹസിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയ വഴി വൈറലായി മാറിയിരുന്നു.
തന്നെ പരിഹസിച്ചവർക്കെതിരായി പിസി ജോർജ് വാക്കുകളാൽ തിരിച്ചടിക്കുന്നതും ഈ വീഡിയോയിൽ കാണാവുന്നതാണ്. ഇതിനു പിന്നാലെ, പിസി ജോർജ് മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ ഇകഴ്ത്തുന്ന മട്ടിൽ സംസാരിച്ചുവെന്ന പ്രചാരണം ശക്തമായി. ഇതിന്റെ ചുവടുപിടിച്ചാണ് ഈ വ്യാജ പ്രസ്താവനയും പ്രചരിക്കുന്നതെന്നാണ് വിവരം.
മാത്രമല്ല, പിസി ജോർജിന്റേതെന്ന് പറയുന്ന ഈ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് സാംസ്‌കാരിക നായകന്മാരോ, ഫെമിനിസ്റ്റ്, സ്ത്രീപക്ഷ ആശയങ്ങൾ പിന്തുടരുന്നവരോ ഇതുവരെ രംഗത്തുവന്നിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. ഇങ്ങനെയൊരു പ്രസ്താവന പിസി ജോർജ് നടത്തിയിട്ടുണ്ടെങ്കിൽ അത്തരം പ്രതികരണങ്ങൾ സ്വാഭാവികമായും ഉണ്ടാകേണ്ടതാണ്. അങ്ങനെ യാതൊന്നും ഉണ്ടായിട്ടില്ല.
പിസി ജോർജും പ്രസ്താവന താൻ നടത്തിയിട്ടില്ല എന്ന് പറയുന്നുണ്ട്. 'ഇത് വെറും കള്ളപ്രചരണമാണ്. എന്നെ മുസ്ലിം വിരുദ്ധനായി മുദ്ര കുത്താനുള്ള ചില ശ്രമങ്ങളുടെ ഭാഗമാണിത്. ബിന്ദു അമ്മിണിയെന്നല്ല ആരെക്കുറിച്ചും ഇത്തരത്തിലൊരു പരാമർശം ഞാന്‍ ഒരിടത്തും നടത്തിയിട്ടില്ല. ഒരിക്കലും നടത്തുകയുമില്ല. വെറും ദുഷ്പ്രചരണം മാത്രമാണിത്.-എന്നായിരുന്നു അദ്ദേഹത്തിന്റെ, ഈ വിഷയത്തിലുള്ള പ്രതികരണം. ഇതോടെ പിസി ജോർജിന്റെ പേരിൽ നടക്കുന്ന ഈ പ്രചാരണം പൂർണമായും അടിസ്ഥാന വിരുദ്ധമാണ് എന്നാണ് തെളിയുന്നത്.
കടപ്പാട്: ഫാക്ട് ക്രെസെൻഡോ മലയാളം.
content details: fact check on social media posts that say pc george made insulting statements against bindhu ammini .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |