കോഴിക്കോട് : 18 - 44 പ്രായക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകി തുടങ്ങിയെങ്കിലും പലർക്കും വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തത് ആശങ്കയ്ക്കിടയാക്കുന്നു.
വാക്സിനായി നിരവധി പേർ അപേക്ഷിച്ചെങ്കിലും മറ്റ് അസുഖമുണ്ടെന്ന ചികിത്സാരേഖകൾ ഇല്ലാത്തതിനാൽ ഭൂരിഭാഗം അപേക്ഷകളും തള്ളിയിരിക്കുകയാണ്. രജിസ്റ്റർ ചെയ്യുമ്പോൾ മറ്റ് രോഗങ്ങളുണ്ടെന്ന് തെളിയിക്കാൻ ഡോക്ടറുടെ സാക്ഷ്യപത്രം അപ്‌ലോഡ് ചെയ്താൽ മാത്രമേ വാക്സിന് പരിഗണിക്കൂ. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത്തരത്തിൽ സാക്ഷ്യപത്രം കിട്ടാതെയാണ് ഭൂരിഭാഗം പേരും അപേക്ഷിച്ചത്.
സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഡോക്ടർമാരുടെ അടുത്ത് ചെല്ലണം. എന്നാൽ ഇപ്പോൾ പല ഡോക്ടർമാരും രോഗികളെ കാണാൻ തയ്യാറാകുന്നില്ല. മാത്രമല്ല, നിരവധി രോഗികളുമായി സമ്പർക്കത്തിൽ വരുന്ന ഡോക്ടർമാരെ താരതമ്യേന പ്രതിരോധശേഷി കുറവുള്ള മറ്റ് രോഗികൾ ചെന്ന് കാണുന്നത് ഇവർക്ക് രോഗസാദ്ധ്യതയും വർദ്ധിപ്പിക്കാനും ഇടയാക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് കടകൾ അടഞ്ഞു കിടക്കുന്നതിനാൽ ചികിത്സാരേഖകൾ സമർപ്പിക്കാനായി അപേക്ഷ ഫോം പ്രിന്റ് എടുക്കാനും മറ്റും സാധിക്കാത്ത അവസ്ഥയാണെന്നും പലരും പറയുന്നു.
ഇവിടെ 265 പേർക്ക് മാത്രമാണ് ആദ്യദിവസം വാക്സിനെടുക്കാനായത്. രണ്ടാം ദിവസം വാക്സിൻ എടുത്തത് 266 പേർ. ഇന്നലെ 216 പേരാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിന് കൊവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യമ്പോൾ ലഭിക്കുന്ന ഐ ഡി നമ്പർ ഉപയോഗിച്ച് covid19.kerala.gov.in/vaccine എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. സൈറ്റിൽ നിന്ന് ലഭിക്കുന്ന ഫോം പ്രിന്റ് എടുത്ത് ഡോക്ടറെ കൊണ്ട് സാക്ഷ്യപ്പെടുത്തിയശേഷം വീണ്ടും അപ്‌ലോഡ് ചെയ്യണം. അപേക്ഷിച്ച ഭൂരിഭാഗം പേരും ഈ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ല.
സംസ്ഥാനം നേരിട്ട് വാങ്ങിയ വാക്സിനാണ് 45 വയസിന് താഴെയുള്ളവർക്ക് നൽകുന്നത്. ഇതിനായി 33,000 ഡോസ് കോവിഷീൽഡും 13,000 ഡോസ് കോവാക്സിനു മടക്കം 46,000 ഡോസ് മരുന്ന് 18 - 44 വയസിനുള്ളവർക്ക് നൽകാനായി എത്തിയിട്ടുണ്ട്. 45 - 60 വയസിനിടയിലുള്ള 1350 പേരും 60 വയസിന് മുകളിലുള്ള 1162 പേരും ഇന്നലെ വാക്സിൻ എടുത്തു. ആകെ 2728 പേരാണ് ഇന്നലെ വാക്സിൻ സ്വീകരിച്ചത്. അതിൽ 2108 പേർ ആദ്യ ഡോസ് സ്വീകരിച്ചു. ഇതുവരെ 7,47,087പേർ വാക്സിനെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |