തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കാര്യത്തിൽ ജില്ലയിൽ നിന്നുള്ള മൂന്ന് നിയുക്ത മന്ത്രിമാർക്കും ഏകാഭിപ്രായം.
മഴ പെയ്യുമ്പോഴുണ്ടാകുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, സ്‌മാർട്ട് സിറ്റി പദ്ധതി പൂർണാർത്ഥത്തിൽ നടപ്പിലാക്കുക, തീരപ്രദേശത്തിന്റെ വികസനം, ടൂറിസം വികസനം എന്നിവയിലൂടെ തലസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയുണ്ടാകുമെന്ന് നിയുക്ത മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു എന്നിവർ പറഞ്ഞു.
ഒാപ്പറേഷൻ അനന്തയുടെ ഒന്നാംഘട്ടം കൊണ്ട് തലസ്ഥാനത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. ഓടകളൊക്കെ വൃത്തിയാക്കേണ്ടതുണ്ട്. സ്‌മാർട്ട് സിറ്റി തലസ്ഥാന വികസനത്തിന് കുതിപ്പ് നൽകുന്നതാണെന്നും ഇവർ പറഞ്ഞു.
നഗരസഭയുമായി കൈകോർത്തുകൊണ്ട് വികസന പരിപാടികൾ ആവിഷ്കരിക്കാനാണ് ഇവരുടെ തീരുമാനം. വി. ശിവൻകുട്ടി മുൻ മേയറും ജി.ആർ. അനിൽ നഗരസഭയുടെ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഈ അനുഭവ സമ്പത്ത് തലസ്ഥാന വികസനത്തിന് പ്രയോജനപ്പെടും.
കൊവിഡ് ബാധയിൽ ടൂറിസം മേഖല തകർന്നിരിക്കുകയാണ്. ലോകത്തെ ഏറ്റവും പ്രശസ്‌തമായ 50 ടൂറിസം കേന്ദ്രങ്ങളിലൊന്നായ കോവളം ഉൾപ്പെടെയുള്ളവയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ടൂറിസം, കയർ, കൈത്തറി ഉൾപ്പെടെയുള്ള മേഖലയുടെ ഉയർച്ചയ്ക്കും തലസ്ഥാനത്തെ മന്ത്രിമാർ പ്രവർത്തിക്കുമെന്ന പ്രതീക്ഷയും ഈ മേഖലകളിലുള്ളവർക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |