തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമായ നിലയിലായിരിക്കെ, പുതിയ ധനകാര്യ മന്ത്രിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ.ബഡ്ജറ്റിന് പുറത്തുള്ള ധനാഗമ മാർഗമായ കിഫ്ബിയെയാണ് കഴിഞ്ഞതവണ സംസ്ഥാന സർക്കാർ പല പദ്ധതികളുടെയും നിർവഹണത്തിന് ആശ്രയിച്ചിരുന്നത്. കൊവിഡ് വ്യാപനം ചെറുക്കാനുള്ള ലോക്ക് ഡൗണുകൾ സാമ്പത്തിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഓഖി, തുടർച്ചയായുള്ള പ്രളയങ്ങൾ, കൊവിഡ് എന്നിവയിൽ തകർന്ന സാമ്പത്തിക സ്ഥിതിയെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കൊവിഡിന്റെ രണ്ടാം വരവ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടതൽ സഹായം നൽകേണ്ടിവരും. വ്യാപാരമേഖലയിലെ മാന്ദ്യം നികുതി പിരിവിനെ ബാധിക്കും. സംസ്ഥാനത്തിന് വരുമാനം നേടിത്തരുന്ന ടൂറിസം മേഖലയും കൂടുതൽ തകർച്ചയിലേക്ക് നീങ്ങുകയാണ്.
36,000 കോടിയോളം ഈ വർഷം കേന്ദ്രത്തിൽ നിന്നു കടമെടുക്കാം. റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 13,000 കോടിയോളം ലഭിക്കും. ധനകാര്യകമ്മിഷൻ വിഹിതം ഇതിന് പുറമെയാണ്. എങ്കിലും വാർഷിക പദ്ധതികൾക്ക് പണം കണ്ടെത്താൻ സർക്കാർ ബുദ്ധിമുട്ടും. കഴിഞ്ഞ ബഡ്ജറ്റിൽ പുതിയ സർക്കാർ എത്രത്തോളം മാറ്രം വരുത്തുമെന്നും കണ്ടറിയണം. മൂലധനച്ചെലവുകൾ കിഫ്ബി വഴി മാത്രമാക്കിയാലും, നവീന പദ്ധതികൾ ആവിഷ്കരിക്കേണ്ടിവരും.
. 45 വയസ് മുതലുള്ളവരുടെ കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമാക്കിയെങ്കിലും 18 ന് മുകളിലുളളവരുടെ വാക്സിൻ ചെലവ് സംസ്ഥാനം വഹിക്കേണ്ടിവരും. ട്രഷറി വകുപ്പിന്റെ പ്രവർത്തനവും കുത്തഴിഞ്ഞ നിലയിലാണ്. ട്രഷറി വകുപ്പിലെ കമ്പ്യൂട്ടർവത്കരണം കാര്യക്ഷമമാക്കാൻ പ്രൊഫഷണൽ ടീമിനെ തലപ്പത്ത് കൊണ്ടുവരണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്.
ഐസക്കിന്റെ പിൻഗാമി കണിശക്കാരൻ
കൊല്ലം: തോമസ് ഐസക്കിന്റെ പിൻഗാമിയായി മന്ത്രിസഭയിലെത്തുന്ന കെ.എൻ.ബാലഗോപാൽ ധനകാര്യം അരച്ചുകലക്കി കുടിച്ച കണിശക്കാരനാണ്. കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകളും ധനവിനിയോഗവും ആഴത്തിൽ വിശകലനം ചെയ്യുന്നതിൽ വിദഗ്ദ്ധൻ.
സംസ്ഥാനത്ത് എം.പി, എം.എൽ.എ ഫണ്ടുകൾ ദീർഘവീക്ഷണത്തോടെ വിനിയോഗിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് ബാലഗോപാൽ തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ദീർഘകാല പദ്ധതികളുടെ നേട്ടം കൂടുതൽ പേരിലെത്തുന്ന വിധത്തിൽ ധനം വിനിയോഗിക്കണം. പദ്ധതികൾ ഭാവിയിൽ അമിത തുക ചോർത്തിയെടുക്കാൻ ഇടയാക്കുന്ന സാഹചര്യം ഇപ്രകാരം ഒഴിവാക്കാം. അങ്ങനെയായാൽ വികസന മാതൃകകൾ മാറ്റിമറിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാകുമെന്ന് ബാലഗോപാൽ പാർട്ടി ക്ലാസുകളിലും ലേഖനങ്ങളിലും വാദിച്ചിരുന്നു. ഇത്തരം പഠനങ്ങളും കണ്ടെത്തലുകളും തന്നെയാണ് ധനവകുപ്പ് ബാലഗോപാലിന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് പാർട്ടി കരുതാൻ കാരണം.ചരക്കു സേവന നികുതി സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യസഭാംഗമായിരിക്കെ ജി.എസ്.ടി സെലക്ട് കമ്മിറ്റിയിൽ അംഗമായിരുന്ന ബാലഗോപാൽ ബില്ലിലെ വിവിധ വകുപ്പുകളോട് വിയോജിച്ചിരുന്നു. ജി.എസ്.ടി ബിൽ നിലവിൽ വരുന്നതോടെ കേന്ദ്ര - സംസ്ഥാന ധനകാര്യ മന്ത്രിമാർ റബർ സ്റ്റാമ്പുകളായി മാറുമെന്ന് അദ്ദേഹം ആരോപിച്ചു. ചരക്കു സേവന നികുതിയിലൂടെ സംസ്ഥാന സർക്കാരുകൾ പോസ്റ്റോഫീസുകൾക്ക് തുല്യമാകുമെന്ന് അന്നത്തെ കേന്ദ്ര ധനമന്ത്രിയോടു പറഞ്ഞു.
സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം ജി.എസ്.ടി ബില്ലിലെ വിവിധ വകുപ്പുകൾക്കെതിരെ പാർലമെന്റിൽ ചർച്ചകൾക്ക് വഴിയൊരുക്കി. കെ.എം. മാണി ധനമന്ത്രിയായിരിക്കെ ട്രഷറികളിൽ നിന്ന് ബാങ്കുകളിലേക്ക് നിക്ഷേപം മാറ്റിയതിനെതിരെയും ശക്തമായി രംഗത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |