കാസർകോട്: വനപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം തുമ്പിയെ കുമ്പള കിദൂർ പക്ഷിഗ്രാമത്തിലും കണ്ടെത്തിയത് കൗതുകമായി. പക്ഷി ഗവേഷകനും, കുമ്പള ഹോളി ഫാമിലി സ്കൂൾ അദ്ധ്യാപകനുമായ കിദൂർ സ്വദേശി രാജുവാണ് വീട്ടുമുറ്റത്തെ കിണറിന് മുകളിൽ പാറി കളിച്ച തുമ്പികളെ കാമറയിൽ പകർത്തിയത്.
ഇവിടെ എത്തിയവയിൽ ആൺ,പെൺ തുമ്പികൾ ഉണ്ടായിരുന്നുവെന്ന് ഗവേഷകനായ വിവേക് ചന്ദ്രൻ സ്ഥിരീകരിച്ചു. മരതകകണ്ണന്മാർ എന്ന തുമ്പി കുടുംബത്തിലുള്ള ഒരു കല്ലൻ തുമ്പിയാണിത്. പശ്ചിമഘട്ടത്തിലും വടക്ക്, കിഴക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉയരമുള്ള പ്രദേശങ്ങളിലുമാണ് ഇത് സാധാരണയായി കണ്ടുവരാറുള്ളത്. കാസർകോട് കിദൂർ പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ ആദ്യമായാണ് ഇവയെ കണ്ടെത്തിയത്. കേരളത്തിൽ ആകെ നാല് സ്ഥലങ്ങളിൽ മാത്രമാണ് ഈ തുമ്പിയെ നേരത്തെ കണ്ടിട്ടുള്ളതെന്ന് രാജു കിദൂർ പറഞ്ഞു.
2017ൽ പെരിയാറിലാണ് ഇവ ആദ്യമായി എത്തിയത്. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ കെ എ. സുബ്രഹ്മണ്യനാണ് ഈ തുമ്പിയെ തിരിച്ചറിഞ്ഞത്. പിന്നീട് മൂന്നാറിലും, കോഴിക്കോടുമാണ് കാണപ്പെട്ടത്, ഇപ്പോൾ കിദൂരിലും. നൂറുകണക്കിന് വിവിധയിനം പക്ഷികളെ കണ്ടെത്തിയിട്ടുള്ള പക്ഷി ഗ്രാമത്തിന് ഇത് മറ്റൊരു നേട്ടം കൂടിയായി.
കാട്ടുമരതകൻ
മരതകപ്പച്ചയിൽ വളരെ മനോഹരമായ മഞ്ഞ നിറത്തോട് കൂടിയ കല്ലൻ തുമ്പികളെയാണ് കിദൂരിൽ കണ്ടെത്തിയിട്ടുള്ളത്. പച്ച കണ്ണുകളും മഞ്ഞ മുഖവുമാണ് ഇവയ്ക്ക്. കഴുത്തിന് കാവി നിറവും ഉരസ്സിന് പച്ചനിറവുമാണ്. ഉരസ്സിന്റെ വശങ്ങളിൽ മഞ്ഞ വരകളുമുണ്ട്. സുതാര്യമായ ചിറകുകളിലെ പൊട്ടുകൾക്ക് കാവിനിറം. തിളങ്ങുന്ന കറുപ്പ്. ഉദരത്തിന്റെ മുതുക് ഭാഗത്ത് പച്ചയും വശങ്ങളിൽ മഞ്ഞകലർന്ന തവിട്ടു നിറവുമുണ്ട്. ഇവയുടെ കുറുവാലുകൾക്ക് കറുപ്പാണ് നിറം. വനമേഖലയിലെ തടാകങ്ങളിലോ, കാട്ടുരുവികളുടെ ആഴമേറിയ ഭാഗങ്ങളിലോ ആണ് ഇവയുടെ പ്രജനനം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |