ടെൽഅവീവ്: പത്ത് ദിനം പിന്നിട്ടിട്ടും പാലസ്തീൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ലക്ഷ്യം കാണാതെ ഹമാസിനെതിരായ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ആവർത്തിച്ചു പ്രഖ്യാപിച്ചു.
അതേസമയം, രണ്ട് ദിവസത്തിനുള്ളിൽ വെടിനിറുത്തൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന്ഹമാസ് അറിയിച്ചതായി റിപ്പോർട്ടുണ്ട്. പരസ്പര ധാരണ പ്രകാരം വെടിനിറുത്തുമെന്ന് ഹമാസിന്റെ രാഷ്ട്രീയ പ്രതിനിധി മൗസ അബു മർസൗക്ക് പറഞ്ഞെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ വെടിനിറുത്തൽ നടപ്പാകുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇസ്രയേൽ ഇത് നിഷേധിച്ചു. അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇരു പക്ഷവും വെടിനിറുത്തുമെന്ന് വാൾ സ്ട്രീറ്റ് ജേണലും റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ജനങ്ങൾ നരകയാതനയിലായ പശ്ചാത്തലത്തിൽ മെഡിക്കൽ സഹായവും അവശ്യവസ്‌തുക്കളും എത്തിക്കാൻ വെടി നിറുത്തണമെന്ന് അന്താരാഷ്‌ട്ര ഏജൻസികൾ ആവശ്യപ്പെടുന്നുണ്ട്. ഗുരുതരമായ ജീവകാരുണ്യ പ്രതിസന്ധിയാണ് ഗാസയിലെന്നാണ് റിപ്പോർട്ട്.പരിക്കേൽക്കുന്നവരുടെ എണ്ണം ദിവസവും വർദ്ധിക്കുന്നത് ഗാസയിലെ ആരോഗ്യ സംവിധാനം പാടേ താറുമാറാക്കിയെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടർ ജനറൽ അഹമ്മദ് അൽ മന്ധാരി പറഞ്ഞു. ഇന്നലെയും ഗാസയിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേൽ വിമാനങ്ങൾ ആക്രമണം നടത്തി. അതേസമയം, ഇസ്രയേലിലേക്കുള്ള ആക്രമണം ഇന്നലെ രാവിലെ മുതൽ എട്ട് മണിക്കൂർ നിർത്തി വച്ച ഹമാസ് വൈകിട്ട് ആക്രമണം കടുപ്പിച്ചു.കഴിഞ്ഞ പത്തു ദിവങ്ങളിലായി ഹമാസ് നാലായിരത്തിലധികം റോക്കറ്റുകൾ ഇസ്രയേലിൽ വർഷിച്ചതായി ഇസ്രയേൽ വിദേശ മന്ത്രാലയം അറിയിച്ചു. വെടിനിറുത്തൽ നടപ്പാക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയായിരുന്നു ഇത്. അവർ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു. നഗരങ്ങളിൽ റോക്കറ്റിട്ടു. ഇതിന് അവർ വലിയ വില നൽകേണ്ടി വരും - നെതന്യാഹു പറഞ്ഞു.അക്രമം അവസാനിപ്പിക്കണമെന്ന് ബൈഡൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. പാലസ്തീനിൽ ഇതുവരെ 64 കുട്ടികൾ ഉൾപ്പെടെ 227 പേർ കൊല്ലപ്പെട്ടു. 230 പേർ കൊല്ലപ്പെട്ടെന്നാണ് ഹമാസ് പറയുന്നത്. ഇസ്രയേലിൽ ആകെ മരണം 12. ഇന്നലെ മാത്രം ഹമാസ് 80 റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് വർഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |