നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കാൻ അനുമതി
കൊല്ലം: മൺറോത്തുരുത്തിനെയും പടിഞ്ഞാറേ കല്ലടയെയും ബന്ധിപ്പിക്കുന്ന കണ്ണങ്കാട്ട് കടവ് പാലവും യാഥാർത്ഥ്യത്തോടടുക്കുന്നു. പാലവും അപ്രോച്ച് റോഡും നിർമ്മിക്കാൻ 135.92 സെന്റ് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് അനുമതി നൽകി.
പാലം നിർമ്മാണത്തിനും സ്ഥലം ഏറ്റെടുപ്പിനുമായി കിഫ്ബിയിൽ നിന്ന് 24.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നൂറ് മീറ്ററാണ് പാലത്തിന്റെ നീളം. 11.5 മീറ്ററാണ് വീതി. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. ഇരുവശങ്ങളിലും 730 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്.
ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാലുടൻ പാലത്തിന്റെ നിർമ്മാണം ടെണ്ടർ ചെയ്യും. ഏറ്റെടുക്കേണ്ട സ്ഥലം നേരത്തെ അളന്ന് കല്ലിട്ട് തിരിച്ചിട്ടുണ്ട്. വിലനിർണയം പുരോഗമിക്കുകയാണ്. കേരളാ റോഡ് ഫണ്ട് ബോർഡാണ് നിർവഹണ ഏജൻസി.
വരുന്നത് പുതിയ സമാന്തര പാത
നിർമ്മാണം പുരോഗമിക്കുന്ന പെരുമൺ - പേഴുംതുരുത്ത് പാലത്തിനൊപ്പം കണ്ണങ്കാട്ട് കടവ് പാലം കൂടി വന്നാൽ കൊല്ലം നഗരത്തിൽ നിന്ന് വേഗത്തിൽ കുന്നത്തൂർ, ശാസ്താംകോട്ട ഭാഗങ്ങളിലെത്താം. ഇപ്പോൾ ചവറ, കുണ്ടറ റോഡുകൾ വഴിയാണ് ഇരുവശത്തേക്കുമുള്ള യാത്ര.
മൺറോത്തുരത്ത് വഴിയുള്ള പാത തുറക്കുന്നതോടെ കൊല്ലത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഏകദേശം 12 കിലോ മീറ്ററോളം ദൂരവും സമയവും ലാഭിക്കാം. കൊല്ലത്തിനും കരുനാഗപ്പള്ളിക്കും ഇടയിൽ പുതിയൊരു സമാന്തരപാത കൂടിയാകും ഇത്.
കണ്ണങ്കാട്ട് കടവ് പാലം
പദ്ധതി തുക: 24.95 കോടി (സ്ഥലമേറ്റെടുപ്പ് സഹിതം)
നീളം: 100 മീറ്റർ
വീതി: 11.5 മീറ്റർ
നടപ്പാത: 1.5 മീറ്റർ വീതി
അപ്രോച്ച് റോഡ്: 730 മീറ്റർ
''
സമാന്തര പാതയ്ക്കൊപ്പം തന്നെ ഗതാഗത കുരുക്കിൽപ്പെടാതെ കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിൽ വേഗത്തിലെത്താനും കഴിയും.
റവന്യൂ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |