തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന. രോഗികളുടെ എണ്ണം നാലായിരത്തിൽ താഴെയായി തുടരുകയാണെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇന്നലെ 3,969 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മാറ്റമില്ല. 24.5 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5,512 പേർ രോഗമുക്തി നേടി.22,448 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,699 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഒൻപത് പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 5,906 പേരെക്കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 92,426 ആയി. 7,728 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.
മരണം കവർന്നത് 1,343 പേരെ
ജില്ലയിൽ കൊവിഡ് മരണം കുതിക്കുന്നു. ഇതുവരെ 1343 പേരെയാണ് തലസ്ഥാനത്ത് കൊവിഡ് കവർന്നത്. ഇന്നലെ മാത്രം 34 പേരുടെ മരണം സ്ഥിരീകരിച്ചു. ദിനംപ്രതി മരണസംഖ്യ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊല്ലം ജില്ലയാണ് മരണസംഖ്യയിൽ രണ്ടാമത്. 0.61 ശതമാനമാണ് തലസ്ഥാനത്തെ മരണനിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണിത്. ജില്ലയിൽ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സ തേടുന്ന കൊവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്. ജാഗ്രത കൈവെടിഞ്ഞാൽ വലിയ വില നൽകേണ്ടിവരുമെന്ന ഓർമ്മപ്പെടുത്തലാണ് മരണസംഖ്യയിലെ വർദ്ധന നൽകുന്നത്.
കൊവിഡ് ഇന്നലെ
രോഗികൾ - 3,969
സമ്പർക്ക രോഗികൾ - 3,699
രോഗമുക്തി - 5,512
ആകെ രോഗികൾ - 22,448
നിരീക്ഷണത്തിലുള്ളവർ - 92,426
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |