ചെറുതോണി:ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ ഇടുക്കി കീരിത്തോടിലെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. സൗമ്യയുടെ മകൻ അഡോണിനെയും ഭർത്താവ് സന്തോഷിനെയും അച്ഛനമ്മമാരെയും മന്ത്രി ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് മന്ത്രി എത്തിയത്.
ഇസ്രയേൽ പ്രസിഡന്റ് ഫോണിൽ വിളിക്കുകയും കോൺസുലേറ്റ് ജനറൽ ഉൾപ്പെടെ വീട്ടിലെത്തുകയും ചെയ്തിട്ടും സംസ്ഥാന സർക്കാരന്റെ പ്രതിനിധി എത്താതിരുന്നത് അപലപനീയമാണെന്ന് വി. മുരളീധരൻ പറഞ്ഞു. സൗമ്യയുടെ കുടുംബത്തെ മുഖ്യമന്ത്രി വിളിച്ച് ആശ്വസിപ്പിച്ചില്ല. സംസ്ഥാനത്തെ ഒരു വ്യക്തി വിദേശത്ത് ദാരുണമായി കൊല്ലപ്പെട്ടപ്പോൾ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് കൊണ്ടാണ് വിളിക്കാതിരുന്നതെങ്കിൽ ഇനിയെങ്കിലും അദ്ദേഹം വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് സൗമ്യയെ പോലുള്ളവർ വിദേശത്ത് തൊഴിലിന് പോകുന്നത്. അതിനാൽ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം നൽകണം. മകന്റെ വിദ്യാഭ്യാസത്തിനടക്കം സർക്കാരിന്റെ പിന്തുണയുണ്ടാവണം. ഇസ്രയേലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും കേന്ദ്രസർക്കാർ കൃത്യമായി ഇടപെട്ടു. യുദ്ധം കാരണം ഇസ്രയേലുമായി സൗമ്യയുടെ വിഷയം വിശദമായി ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. യുദ്ധം തീർന്ന സ്ഥിതിക്ക് എന്തെല്ലാം അവർക്ക് ചെയ്യാൻ കഴിയുമെന്ന് ആരാഞ്ഞ് കേന്ദ്രം നടപടിയെടുക്കും. സൗമ്യയുടെ മകന്റെ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ സൗകര്യം ഒരുക്കും. കേന്ദ്രത്തിന്റെ പിന്തുണ കുടുംബത്തിന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. തുടർന്ന് സൗമ്യയുടെ ചിത്രത്തിന് മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. മന്ത്രി അരമണിക്കൂറിലധികം വീട്ടിൽ ചിലവിട്ടു.
ബി.ജെ. പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |