കോട്ടയം: ഉത്പ്പന്ന ക്ഷാമവും അപ്രതീക്ഷിത വിലക്കയറ്റവും മൂലം ലോക്ക്ഡൗൺ ഇളവ് പ്രയോജനപ്പെടുത്താനാവാതെ നിർമാണ മേഖല. നിർമാണ സാമഗ്രികൾ വിൽക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് 11 മുതൽ 6വരെ തുറക്കാൻ അനുമതി നൽകിയെങ്കിലും പൂഴ്ത്തിവെപ്പിന് പുറമേ കൃത്രിമ വിലക്കയറ്റവും വ്യാപകമാണ്.
സാധാരണയായി മൺസൂൺ തുടങ്ങുന്നതിന് മുൻപ് മേൽക്കൂരകളുടെ നിർമാണം അറ്റകുറ്റപ്പണികൾ എന്നിവ നടക്കാറുണ്ട്. മാർച്ച് മുതൽ ഇത്തരം ജോലികൾ പലയിടത്തും നടന്നുവരികയായിരുന്നു. അപ്രതീക്ഷിതമായി ലോക്ക്ഡൗൺ വന്നതോടെ ജോലികൾ പലയിടത്തും മുടങ്ങി. ഓണത്തോടെ വീടുകൾ പൂർത്തിയാക്കി കയറി താമസം നടത്താൻ ഒരുങ്ങുന്നവരുമുണ്ട്.
വിലകൂട്ടി വ്യാപാരികൾ
മേൽക്കൂര പണിക്ക് ഉപയോഗിക്കുന്ന ഗാൽവനൈസ്ഡ് ചതുര പൈപ്പുകൾക്ക് മുൻപ് കിലോഗ്രാമിന് 81 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 110 രൂപവരെ വിലയെത്തി. വാർക്ക കമ്പികൾക്ക് 54 രൂപയായിരുന്നത് 69 രൂപ വരെയാണ്. സിമന്റാകട്ടെ 380 രൂപയിൽ നിന്ന് 440 രൂപയായും ഉയർത്തി. ദീർഘദൂരം വാഹനങ്ങൾ സഞ്ചരിക്കുന്നതിന് പരിമിതിയുള്ളതിനാൽ പ്രാദേശികമായി ചില വ്യാപാരികൾ വിലകൂട്ടി വിൽക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം വിലകൂട്ടി വിൽക്കുന്നവർക്കെതിരെ നടപടിയെടുത്തെങ്കിലും ഫലമുണ്ടായില്ല.
പാറ ഉത്പ്പന്നങ്ങൾക്ക് ക്ഷാമം
പാറ ഉത്പ്പന്നങ്ങളുടെ ക്ഷാമവും രൂക്ഷമാണ്. ക്രഷർ ഉത്പന്നങ്ങൾക്ക് ലോക്ക്ഡൗണിന് ശേഷം ക്യുബിക് അടിക്ക് 10 രൂപ വരെ വില വർദ്ധിപ്പിക്കുമെന്നാണ് ക്രഷർ ഉടമകൾ പറയുന്നത്. മാത്രമല്ല കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ളപ്പോൾ ക്രഷറുകൾ പ്രവർത്തിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ലോക്ക്ഡൗൺ ഇളവ് ലഭിച്ചാലും നിർമാണ മേഖലയിൽ വലിയ പ്രതിസന്ധി നേരിടുമെന്നാണ് കരാറുകാർ പറയുന്നത്.
'' അപ്രതീക്ഷിതമായി സാധനങ്ങൾ വിലകൂടുന്നത് നഷ്ടത്തിന് കാരണമാകും. കരാറെടുത്ത തുകയേക്കാൾ അധികം ചെലവാക്കിയാലേ നിർമാണം പൂർത്തിയാക്കാൻ കഴിയൂ. തൊഴിലാളികളിലേറെയും നാട്ടിലേയ്ക്ക് മടങ്ങിയിരിക്കുകയാണ്''
-സതീഷ് കുമാർ, കരാറുകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |