ആലപ്പുഴ: കൊവിഡൊരുക്കിയ കെണിയിൽപ്പെട്ട് വീടിന്റെ നാലതിരുകൾക്കുള്ളിൽ കുടുങ്ങിപ്പോയ ബാല്യങ്ങൾക്ക് നവോൻമേഷം പകരാൻ വേണ്ടത് ശാസ്ത്രീയ ഇടപെടലെന്ന് മാനസികാരോഗ്യ വിദഗ്ദ്ധർ. കുട്ടികളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും മൂല്യശോഷണം സംഭവിക്കാതിരിക്കാൻ കൃത്യമായ കരുതലാണ് ആവശ്യം. കൊവിഡിനെ പിടിച്ചുകെട്ടാത്തിടത്തോളം കാലം ഓൺലൈൻ ക്ലാസുകൾ തന്നെയാവും ആശ്രയം. ഇത്തരത്തിൽ ഒതുങ്ങിക്കൂടേണ്ടിവരുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം.
സ്കൂളുകളിൽ പോയുള്ള പഠനത്തിനും വീട് വിട്ടുള്ള യാത്രകൾക്കും താത്കാലിക വിരാമമായതോടെ ശാരീരിക, മാനസിക ആരോഗ്യത്തോടൊപ്പം സാമൂഹിക ആരോഗ്യവും കുട്ടികൾക്ക് നഷ്ടമാവുകയാണ്. വീട്ടിൽ മുതിർന്നവർക്കൊപ്പം എല്ലാ ജോലികളിലും കുട്ടികളെ കൂടി പങ്കാളികളാക്കുക എന്നതാണ് നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച പ്രതിവിധിയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ദീർഘനേരം ടിവിക്കും കമ്പ്യൂട്ടറിനും മുന്നിലുള്ള ഇരിപ്പ്, വ്യായാമമില്ലായ്മ, അമിത ഭക്ഷണം മുതലായവ കുട്ടികളിൽ പൊണ്ണത്തടിക്ക് കാരണമായേക്കും. കൂട്ടുകാരെ കാണാനോ, ആശയവിനിമയം നടത്താനോ സാധിക്കാത്തതിനാൽ അവരുടെ മാനസികാരോഗ്യത്തിലും കുറവുണ്ടാകും. വിശേഷങ്ങൾ പങ്കുവച്ചും കളിച്ചും ചിരിച്ചും മാനസിക സമ്മർദ്ദങ്ങളിൽ നിന്നൊഴിവാകുന്ന അവസരമാണ് അവർക്ക് നഷ്ടപ്പെടുന്നത്.
മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്ന വീടുകളിലാവട്ടെ കുട്ടികൾ പലപ്പോഴും ഏകാന്തതയിലാവും. ഇതിന് പ്രതിവിധിയായി മാനസിക ഉല്ലാസം വളർത്തുന്നതിനുള്ള പാഠ്യസംവിധാനം ഓൺലൈൻ സിലബസിൽ ഉൾപ്പെടുത്തുന്നത് പ്രയോജനം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കായിക ഇനങ്ങളും, വീടുകളിലിരുന്ന് ചെയ്യാവുന്ന ചെറുവ്യായാമങ്ങളും പിരീഡുകളായി ഉൾപ്പെടുത്തണം. ഇത്തരം കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തേണ്ടതുമുണ്ട്. പുറത്തിറങ്ങിയുള്ള കളികൾ പോലും ഇല്ലാതായത് ഭാവിയിൽ പ്രമേഹം, രക്തസമ്മർദ്ദം, അമിത കൊഴുപ്പ് മുതലായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
കരുതണം കുട്ടികളെ
വീട്ടുജോലികളിൽ സഹായിക്കാൻ വിളിക്കുക
പച്ചക്കറികൾ അരിയാനും, അപകടമില്ലാത്ത പാചകത്തിനും ഒപ്പം കൂട്ടുക
ചെറു വ്യായാമങ്ങൾ ശീലിപ്പിക്കുക
ദിവസം ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കണം
മധുര പലഹാരങ്ങളും വറുത്തതും പൊരിച്ചതുമൊക്കെ കുറയ്ക്കുക
........................................
ഓൺലൈൻ ക്യാമ്പ്
വ്യക്തിത്വ വികാസത്തിനും ഉന്മേഷത്തിനും ഓൺലൈൻ ക്യാമ്പുകൾ ഗുണം ചെയ്യും. മണിക്കൂറുകളോളം ഓൺലൈൻ ഗെയിമുകൾക്കും ക്ലാസുകൾക്കും മുന്നിൽ ഇരിക്കുന്ന കുട്ടികൾക്ക് ഇത്തരം ക്യാമ്പുകൾ വലിയ രീതിയിൽ ഗുണം ചെയ്യും
..........................
മാതാപിതാക്കൾ നിർബന്ധമായും കുട്ടികളെ ദിവസേന ഒരു മണിക്കൂറെങ്കിലും ഓടിക്കളിക്കാൻ പ്രേരിപ്പിക്കണം. മുറിക്കുള്ളിൽ മാത്രമുള്ള ഇരിപ്പ് ഭാവിയിൽ ജീവിത ശൈലീ രോഗങ്ങളിലേക്ക് നയിച്ചേക്കാം. അടുക്കള ജോലികളിൽ ഉൾപ്പെടെ അവരെ പങ്കാളികളാക്കണം. ഇത് എനർജി ലെവൽ ഉയർത്താൻ സഹായകമാകും
അഞ്ജു മിനേഷ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |