ന്യൂഡൽഹി: അലോപ്പതി ചികിത്സയ്‌ക്കെതിരായ പരാമർശത്തിൽ യോഗ ഗുരു ബാബ രാംദേവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേന്ദ്രആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
അടിസ്ഥാനരഹിതവും വ്യാജവുമായ ആരോപണത്തിൽ കേന്ദ്രആരോഗ്യമന്ത്രാലയം സ്വമേധയാ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഡോക്ടർമാരുടെ ദേശീയ സംഘടനയായ ഐ.എം.എ മുന്നറിയിപ്പ് നൽകി.
അലോപ്പതി മരുന്നു കഴിച്ചതുകൊണ്ടാണ് ലക്ഷക്കണക്കിന് പേർ മരിച്ചതെന്നും അലോപ്പതി പരാജയപ്പെട്ടതും വിഡ്ഢിത്തം നിറഞ്ഞതുമായ ശാസ്ത്രമാണെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ രാംദേവ് പറയുന്നതായി ഐ.എം.എ ചൂണ്ടിക്കാട്ടി.
അലോപ്പതി ഡോക്ടർ കൂടിയായ കേന്ദ്രആരോഗ്യമന്ത്രി ഒന്നുകിൽ ബാബാ രാംദേവിന്റെ ആരോപണം അംഗീകരിച്ച് ആധുനിക വൈദ്യസംവിധാനം പിരിച്ചുവിടണം. അല്ലെങ്കിൽ അദ്ദേഹത്തിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കണം. അശാസ്ത്രീയ പ്രസ്താവനകൾ നടത്തി ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെയും കേന്ദ്രആരോഗ്യമന്ത്രാലത്തിന്റെ അറിവിനെയും അന്തസിനെയുമാണ് രാംദേവ് വെല്ലുവിളിക്കുന്നത്. അലോപ്പതി ഡോക്ടർമാരെ കൊലയാളികൾ എന്ന് ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നേരത്തെ രാംദേവ് വിളിച്ചിട്ടുണ്ടെന്നും കൊവിഡ് സാഹചര്യം മുതലെടുത്ത്
പൊതുജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കി വ്യാജ മരുന്നുകൾ വിൽക്കാൻ രാംദേവ് ശ്രമിക്കുകയാണെന്നും ഐ.എം.എ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |