പത്തനംതിട്ട : ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണത്തിൽ ജില്ലക്കാരും ഉൾപ്പെട്ടതോടെ ഭയവും ആശങ്കയുമേറുകയാണ്. ഗുജറാത്തിൽ നിന്ന് റാന്നിയിലെത്തിയയാൾ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചതിലും ബ്ലാക്ക് ഫംഗസ് ബാധ സംശയിക്കുന്നുണ്ട്. കൊവിഡ് നെഗറ്റീവായതിന് ശേഷം കണ്ണിന് അസ്വസ്ഥത ഉണ്ടായതിനാൽ ആശുപത്രിയിലാക്കുകയായിരുന്നു. മല്ലപ്പള്ളി സ്വദേശിയും പന്തളം തെക്കേക്കര സ്വദേശിയും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇവർക്കും ജില്ലയ്ക്ക് പുറത്ത് നിന്നാണ് രോഗം ബാധിച്ചത്. ബ്ലാങ്ക് ഫംഗസ് സംശയം തോന്നിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നിരവധി പേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി വിവരമുണ്ടെങ്കിലും പരിശോധനയ്ക്ക് വിധേയരായിട്ടില്ല.
ജില്ലയിൽ കൊവിഡ് കണക്കുകൾ കുറയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. ആയിരത്തിലധികം കേസുകൾ ദിവസവും ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല
ബ്ലാക്ക് ഫംഗസ് ഒരു രോഗമല്ല. പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബാധിക്കുന്ന പൂപ്പലാണിത്. കൊവിഡ് രോഗികളിൽ പ്രതിരോധ ശേഷി കുറയുന്നതിനാലാകും ബ്ലാക്ക് ഫംഗസ് ഉണ്ടാകുന്നത്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.
സ്റ്റിറോയിഡുകൾ യഥാക്രമം ഉപയോഗിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് അധികമായാലും ആരോഗ്യം അപകടത്തിലാകും. പ്രമേഹ രോഗികളിൽ ഫംഗസ് വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. കൊവിഡ് നെഗറ്റീവായ ശേഷം പ്രതിരോധ ശേഷി വീണ്ടെുക്കാൻ സമയമെടുക്കുന്നത് അപകടാവസ്ഥ വർദ്ധിപ്പിക്കും.
" മനുഷ്യരിൽ നിന്ന് പകരില്ല .പേടിക്കേണ്ട കാര്യമില്ല. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് പ്രധാനമായും ചെയ്യാനാകുക. സംശയം തോന്നിയാൽ ഉടൻ ചികിത്സ തേടണം. വൈകിയാൽ അപകട സാദ്ധ്യതയേറെയാണ് "
ഡോ. എ.എൽ.ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |