പാലക്കാട്: നിർമ്മാണ മേഖലയ്ക്ക് ലോക്ക് ഡൗണിൽ ഇളവ് നൽകിയിട്ടും പ്രവർത്തനം സ്തംഭനാവസ്ഥയിൽ. മേഖലയിലെ പ്രവർത്തനം യാതൊരു വിധത്തിലും തടസപ്പെടുത്താൻ പാടില്ലെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും സാമഗ്രികളുടെ ലഭ്യതക്കുറവും കുതിച്ചുയരുന്ന വിലയും തൊഴിലാളി ക്ഷാമവുമാണ് തിരിച്ചടിയായത്.
കെട്ടിട നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കുന്നുണ്ടെങ്കിലും തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിമന്റ് ഉൾപ്പെടെ സാമഗ്രി വരവ് കുറഞ്ഞു. ഇതോടെ കടകൾ തുറന്നിട്ടും സാധനങ്ങൾ കിട്ടുന്നില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ഒരു ചാക്ക് സിമന്റിന് 40 മുതൽ 50 രൂപവരെ വില കൂടി. ലോക്ക് ഡൗണിന് മുമ്പ് 430-445 ആയിരുന്ന വില നിലവിൽ 490 രൂപയാണ്. കമ്പി കിലോയ്ക്ക് 45 രൂപ ഉണ്ടായിരുന്നത് 80 രൂപയായി. ജി.ഐ പൈപ്പിന് 50ൽ നിന്ന് 110 ആയി ഉയർന്നു.
സാമഗ്രി വില ഉയർന്നതോടെ വീടുകൾ ഉൾപ്പെടെ നിർമ്മിക്കുന്നവർക്ക് സാമ്പത്തിക പ്രയാസവും തുടർ നിർമ്മാണത്തിന് തടസവുമായി. പല കെട്ടിടങ്ങളും നിശ്ചിത ബഡ്ജറ്റിൽ പൂർത്തിയാക്കുന്നതിനാണ് ഉടമസ്ഥർ നിർമ്മാതാക്കൾക്ക് കരാർ കൊടുത്തിരിക്കുന്നത്. എന്നാൽ കുതിച്ചുയരുന്ന വിലയ്‌ക്കൊപ്പം ചെലവും വർദ്ധിച്ചതോടെ സാമ്പത്തിക ദുരിതത്തിലായ പലരും നിർമ്മാണം നിറുത്തിവച്ചു.
തൊഴിലാളികളെ കിട്ടാനും വിഷമമുണ്ട്. ജോലിക്ക് വരുന്ന തൊഴിലാളികൾക്ക് രോഗം ബാധിക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. മേഖല സ്തംഭിച്ചതോടെ അനുബന്ധ ജോലികൾ ചെയ്യുന്ന ആയിരകണക്കിനാളുകൾ ദുരിതത്തിലായി.
നിർമ്മാണ സാമഗ്രി വില വർദ്ധന തടയാൻ അടിയന്തിര നടപടി സ്വീകരിക്കണം. അന്യസംസ്ഥാനക്കാർ നാട്ടിലേക്ക് മടങ്ങിയതോടെ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്. ലോക്ക് ഡൗൺ പിൻവലിച്ച ശേഷമേ നിർമ്മാണം സാധാരണ നിലയിലാകൂ.
-എം.വി.സക്കീർ ഹുസൈൻ, സംസ്ഥാന ജന.സെക്രട്ടറി, കേരള സിമന്റ് ഡീലേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |