ശ്രീകണ്ഠപുരം (കണ്ണൂർ): ടൗക്‌തേ കൊടുങ്കാറ്റിൽ മുംബയ്ക്ക് സമീപം ഉൾക്കടലിൽ ബാർജ് തകർന്നുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു.കാണാതായ ഏരുവേശി വലിയപറമ്പ് സ്വദേശി താന്നിക്കൽ സനീഷ് ജോസഫാണ് (35) മരിച്ചത്.സനീഷും പാലക്കാട് തോലന്നൂർ സ്വദേശി സുരേഷ് കൃഷ്ണയും ഉൾപ്പെടെ 7 മലയാളികളാണ് ബാർജ് അപകടത്തിൽ ഇതുവരെ മരിച്ചത്. ഇന്നലെ ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തിൽ എത്തിച്ച സനീഷിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു. ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 5 മണിയോടെ മൃതദേഹം ചെമ്പേരി ലൂർദ് ഫെറോന ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു. വലിയ പറമ്പിലെ താന്നിക്കൽ ജോസഫിന്റെയും നിർമ്മലയുടെയും രണ്ടു മക്കളിൽ ഇളയവനാണ് സനീഷ്. മുംബയ് മാത്യൂ അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് ഒ.എൻ.ജി.സിയുടെ കരാർ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി നാട്ടിൽ എത്തിയത്. അവിവാഹിതനാണ് സനീഷ്. ചുഴലി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായ അനീഷ് ജോസഫ് സഹോദരനാണ്.
ബാർജ് തകർന്നപ്പോൾ സനീഷ് ഉൾപ്പെടെയുള്ളവർ സേഫ്റ്റി ജാക്കറ്റ് ധരിച്ച് കടലിൽ ചാടുകയായിരുന്നു.10 മീറ്ററോളം ഉയരത്തിൽ വന്ന തിരമാലകൾക്കിടയിൽ സനീഷ് അകപ്പെട്ടു പോവുകയായിരുന്നെന്ന് രക്ഷപ്പെട്ടവർ പറയുന്നു.നേവി ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതോടെ 70 പേരാണ് ബാർജ് ദുരന്തത്തിൽ ആകെ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |