ലണ്ടൻ : ഡയാന രാജകുമാരിയുമായുള്ള വിവാദ അഭിമുഖം വീണ്ടും വാർത്തകളിൽ നിറയുമ്പോൾ,അഭിമുഖം പ്രസിദ്ധീകരിച്ച സമയത്ത് ബി.ബി.സി ന്യൂസ് ആന്റ് കറന്റ് അഫയേഴ്സ് മേധാവിയായിരുന്ന ടോണി ഹാൾ ബ്രിട്ടൻ നാഷണൽ ഗാലറി ബോർഡ് ചെയർമാൻ പദവി രാജിവെച്ചു. മാധ്യമ പ്രവർത്തകനായ മാർട്ടിൻ ബഷീറിന് അഭിമുഖം ലഭിച്ചതിനെക്കുറിച്ച് നടന്ന അന്വേഷണ റിപ്പോർട്ടിൽ ടോണി ഹാൾ ഏറെ വിമർശനങ്ങൾക്ക് വിധേയനായിരുന്നു.
ഗാലറിയിൽ തുടർന്നും തന്റെ സാന്നിധ്യം ഉണ്ടാകുന്നത് പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ ആ സ്ഥാപനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നതുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് ടോണി ഹാൾ പ്രസ്താവനയിൽപറഞ്ഞു.
25 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ താൻ വളരെയധികം ഖേദിക്കുന്നുവെന്നും എന്നാൽ നേതൃത്വപാടവം എന്നാൽ ഉത്തരവാദിത്തം ഏറ്റെടുക്കൽ കൂടിയാണെന്ന് മനസ്സിലാക്കുന്നുവെന്നും ഹാൾ വ്യക്തമാക്കി. ഹാൾ 2013 മുതൽ 2020 വരെ ബി.ബി.സി ഡയറക്ടർ ജനറൽ പദവി വഹിച്ചിരുന്നു.
അന്ന് മാർട്ടിൻ ബഷീർഅഭിമുഖം ലഭിക്കുന്നതിനുവേണ്ടി സ്വീകരിച്ച തെറ്റായ മാർഗങ്ങളെക്കുറിച്ച് ബി.ബി.സി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നുവെങ്കിലും അത് മറച്ചുവെക്കപ്പെട്ടുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
തങ്ങളുടെ മാതാവിന്റെ മരണവും അഭിമുഖവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഡയാനയുടെ മക്കളായ വില്യമും ഹാരിയും കുറ്റപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |