SignIn
Kerala Kaumudi Online
Friday, 26 April 2024 9.53 PM IST

മെഡി. കോളേജ് ആശുപത്രിയിലെ ഓക്‌സിജൻ ജനറേറ്റ‌‌ർ പ്ലാന്റ് നിർമ്മാണം ഇഴയുന്നു

s

ഉള്ളൂർ: കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ അടിയന്തര ശ്രമങ്ങൾ പുരോഗമിക്കുമ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓക്‌സിജൻ ജനറേറ്റർ പി.എസ്.എ പ്ലാന്റിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതായി പരാതി. കഴിഞ്ഞവർഷം കേന്ദ്ര സർക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ച പ്ലാന്റാണിത്. 80 ശതമാനത്തോളം ജോലികൾ പൂർത്തിയായെങ്കിലും ഓക്‌സിജൻ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ കരാറെടുത്ത കമ്പനിയുടെ അനാസ്ഥയാണ് പദ്ധതിയുടെ പൂർത്തീകരണത്തിന് തടസം സൃഷ്ടിക്കുന്നതെന്നാണ് ആരോപണം. ഫെബ്രുവരി 5ന് കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനിക്ക് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) വർക്ക് ഓർഡർ നൽകിയിരുന്നു. 20 ലക്ഷത്തോളം രൂപയ്ക്കാണ് കരാർ നൽകിയത്. എന്നാൽ അടിയന്തരമായി പൂർത്തിയാക്കേണ്ട നിർമ്മാണം മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയാണ്.

ഓക്‌സിജൻ ജനറേറ്റർ

പി.എസ്.എ പ്ലാന്റ്


24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റ് പ്രവർത്തനസജ്ജമായാൽ മിനിറ്റിൽ 2,​000 ലിറ്റർ ഓക്‌സിജൻ നിർമ്മിക്കാം. ഇതുവഴി ഏകദേശം 400 സിലിണ്ടറുകൾ നിറയ്ക്കാൻ കഴിയും. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും വലുതാണിത്. അന്തരീക്ഷത്തിൽ നിന്ന് വായു വലിച്ചെടുത്ത് കംപ്രഷൻ നടത്തി അഡ്‌സോർപ്ഷൻ സാങ്കേതിക വിദ്യയിലൂടെ ഓക്‌സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി ആശുപത്രിക്കുള്ളിലെത്തിച്ച് ഓക്സിജൻ കിടക്കകളിലേക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കി കൊവിഡ് രോഗികൾക്ക് ആശ്വാസകരമാവുമായിരുന്ന പദ്ധതിയാണ് അനന്തമായി നീളുന്നത്. ഈ സംവിധാനം നിലവിൽവന്നാൽ സ്വകാര്യ ഏജൻസികളിൽ നിന്നുമെടുക്കുന്ന ഓക്‌സിജൻ ഗ്യാസ് സിലിണ്ടറുകളുടെ ഉപയോഗവും കുറയ്ക്കാം.

പദ്ധതിയുടെ നാൾവഴി


പി.എം കെയർ ഫണ്ടിൽ നിന്ന് മൂന്ന് കോടിയോളം രൂപയാണ് പദ്ധതി നടപ്പാക്കാൻ അനുവദിച്ചത്. കഴിഞ്ഞ വർഷം നവംബർ 3ന് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകി. സ്ഥലം പരിശോധിച്ച് നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും കെട്ടിടവും മറ്റ് അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താൻ കഴിയാതായതോടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. കളക്ടർ ഇടപെട്ട് 70 ലക്ഷത്തോളം രൂപ അനുവദിച്ചതോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പി.ഡബ്ല്യു.ഡി കെട്ടിടം നിർമ്മിക്കാൻ ഒരുകോടിയതിലധികം രൂപയുടെ എസ്റ്റിമേറ്റ് നൽകിയതോടെ പ്രതിസന്ധിയിലായെങ്കിലും നിർമ്മിതി 25 ലക്ഷം രൂപയ്ക്ക് കെട്ടിടം നിർമ്മിച്ചു.

പി.ഡബ്ല്യു.ഡി 200 കെ.വി ലൈനുകൾ സ്ഥാപിച്ച് ബോർഡുകളുടെ പണിയും പൂർത്തിയാക്കി. കെട്ടിടത്തിന്റെ നിർമ്മാണം ഫെബ്രുവരി 3ന് പൂർത്തിയായതോടെ സൈറ്റ് റെഡി സർട്ടിഫിക്കറ്റ് നൽകി കൈമാറി. ഏപ്രിൽ 28ന് 1000 എൽ.പി.എമ്മിന്റെ രണ്ട് ഓക്‌സിജൻ ജനറേറ്റർ പ്ലാന്റുകൾ സ്ഥാപിക്കാൻ ആവശ്യമായ ഉപകരണങ്ങളെത്തിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്‌തു.

 പദ്ധതി തുക - 2.75 കോടി

 മിനിറ്റിൽ 2,​000 ലിറ്റർ ഓക്‌സിജൻ


പൈപ്പ് ലൈൻ വർക്ക് പുരോഗമിക്കുകയാണ്. പണി പൂർത്തിയായ ഉടൻ തന്നെ ഓക്‌സിജൻ

ജനറേറ്റർ പ്ലാന്റിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഡോ.എം.എസ്. ഷർമ്മദ്,​ സൂപ്രണ്ട്,

മെഡിക്കൽ കോളേജ്‌ ആശുപത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.