ചെന്നിത്തലയ്ക്ക് രണ്ടാം നിരയിലെ ആദ്യ സീറ്റ്
തിരുവനന്തപുരം : നിയമസഭയിൽ ഭരണപക്ഷത്തെ മുൻ നിരയിൽ മുഖ്യമന്ത്രി കഴിഞ്ഞ് രണ്ടാമത് ഇരിപ്പടം നൽകിയത് സി.പി.എമ്മിലെ തദ്ദേശ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രി ഇ.പി. ജയരാജനായിരുന്നു ഈ സ്ഥാനം. കഴിഞ്ഞതവണ സി.പി.ഐ അംഗം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് നൽകിയ മൂന്നാം സീറ്റ് ഇത്തവണ അതേ വകുപ്പ് മന്ത്രിയായ സി.പി.ഐയുടെ കെ.രാജനാണ്. നാലാമതായി കേരള കോൺഗ്രസ് -എമ്മിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, അഞ്ചാമതായി ജനതാദൾ എസിലെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും, ആറാമതായി എൻ.സി.പിയിലെ വനം മന്ത്രി എ.കെ. ശശീന്ദ്രനും ഏഴാമതായി സി.പി.എമ്മിലെ പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണനും, എട്ടാമതായി സി.പി.എമ്മിലെ ധനമന്ത്രി കെ.എൻ ബാലഗോപാലിനും ഇരിപ്പടം നൽകി.
രണ്ടാം നിരയിൽ വ്യവസായ-നിയമമന്ത്രി സി.പി.എമ്മിലെ പി.രാജീവ്, സി.പി.ഐയുടെ കൃഷി മന്ത്രി പി.പ്രസാദ്, ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിൽ, ഉന്നത വിദ്യാഭ്യാസ മന്ത്രി സി.പി.എമ്മിലെ പ്രൊഫ.ആർ. ബിന്ദു, സഹകരണ മന്ത്രി സി.പി.എമ്മിലെ വി.എൻ. വാസവൻ, സാംസ്‌കാരിക, ഫിഷറീസ് മന്ത്രി സി.പി.എമ്മിലെ സജി ചെറിയാൻ, പൊതു വിദ്യാഭ്യാസ മന്ത്രി സി.പി.എമ്മിലെ വി.ശിവൻകുട്ടി, പൊതുമരാമത്ത്-ടൂറിസം മന്ത്രി സി.പി.എമ്മിലെ മുഹമ്മദ് റിയാസ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി സി.പി.ഐയിലെ ചിഞ്ചു റാണി എന്നിവർക്ക് ഇരിപ്പിടം ലഭിച്ചു. സി.പി.ഐ നിയമസഭാ കക്ഷി നേതാവായ മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും ചീഫ് വീപ്പ് എൻ.ജയരാജിനും ഒന്നാം നിരയിൽ ഇരിപ്പിടം കിട്ടി.
ഗതാഗത മന്ത്രി ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു, ആരോഗ്യ മന്ത്രി സി.പി.എമ്മിലെ വീണാ ജോർജ്, കായിക മന്ത്രി വി.അബ്ദുറഹ്മാൻ എന്നിവർക്ക് മൂന്നാം നിരയിലാണ് ഇരിപ്പിടം. മുൻ മന്ത്രിമാരായ കെ.കെ. ശൈലജ, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, കെ.ടി. ജലീൽ എന്നിവരും മൂന്നാം നിരയിലാണ്.
പ്രതിപക്ഷ നിരയിലാകട്ടെ വി.ഡി.സതീശൻ ഒന്നാമൻ. തൊട്ടടുത്ത് പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ് എന്നിവർ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഒന്നാംനിരയിൽ ഇരിപ്പിടം ലഭിച്ചപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്ക്. രണ്ടാം നിരയിലെ ആദ്യത്തെ സീറ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |