അമ്പലപ്പുഴ: കൊവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച സ്ത്രീയുടെ, നഷ്ടപ്പെട്ടെന്നു കരുതിയ ഏഴു പവൻ സ്വർണമടങ്ങിയ പൊതി ഐ.സി.യുവിലെ അലമാരയിൽ ഫയലുകൾക്കിടയിൽ നിന്ന് കണ്ടെത്തി. ഹരിപ്പാട് മുട്ടം ശ്രീകൈലാസത്തിൽ വത്സലകുമാരിയുടെ (59) ആഭരണങ്ങളാണ് ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം മുറുകുന്നതിനിടെ തിരികെ ലഭിച്ചത്. വത്സലകുമാരി എന്ന് എഴുതിയ കവറിലാണ് ആഭരണങ്ങൾ വച്ചിരുന്നത്.
കഴിഞ്ഞ 12ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വത്സലകുമാരി വെള്ളിയാഴ്ചയാണ് മരിച്ചത്. വത്സലകുമാരി ആശുപത്രിയിലെത്തുമ്പോൾ നാലരപ്പവന്റെ താലിമാല, കമ്മൽ, ഒരു പവൻ വീതമുള്ള രണ്ട് വള എന്നിവ ധരിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ മരണശേഷം ഒരു വള മാത്രമാണ് തിരികെ ലഭിച്ചത്. തുടർന്നാണ് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിന് പരാതി നൽകിയത്.
പ്രാഥമിക അന്വേഷണത്തിൽ ആഭരണങ്ങൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് കളക്ടർക്കും അമ്പലപ്പുഴ പൊലീസിനും സൂപ്രണ്ട് പരാതി നൽകി. അമ്പലപ്പുഴ ഡിവൈ എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐ വിനോദ് കുമാർ, എസ്.ഐ ഹാഷിം എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് ആഭരണങ്ങൾ പൊന്തിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |