കാട്ടാക്കട: കൊവിഡ് മഹാമാരിയുടെ രണ്ടുഘട്ട അടച്ചിടൽ ആയതോടെ പാടെ തകർന്ന് കരാട്ടെ, യോഗ പരിശീലകർ. ആരോഗ്യമുള്ള ശരീരം ഫലപ്രദമായ രീതിയിൽ രൂപപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ് യോഗയും കരാട്ടേയും. എന്നാൽ ലോക്ക്ഡൗൺ വന്നതോടെ ഇവ പരിശീലിപ്പിക്കുന്നവർ അവതാളത്തിലായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി കരാട്ടേ, യോഗ ക്ലാസുകൾ നിറുത്തിവച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് സ്കൂളുകൾക്കും കോളേജുകൾക്കും താഴുവീണതോടെയാണ് ഇത്തരം പരിശീലനക്കളരികൾക്കും പൂട്ട് വീണത്.
പരിശീലനത്തിനായി ആളുകളെത്തിയാൽ മാത്രമേ ഇവർക്ക് വരുമാനം ഉണ്ടാവുകയുള്ളു. മാനസികമായും സാമ്പത്തികമായും തളർന്ന അവസ്ഥയിലാണെന്നാണ് ഇത്തരം പരിശീലകർ പറയുന്നത്. കരാട്ടെ,യോഗ പരിശീലനം കുറഞ്ഞ ചെലവിൽ ആരോഗ്യ സംരക്ഷണം എന്ന രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് ഇത്തരം പരിശീലകർക്ക് ഇടിത്തീപോലെ കൊവിഡ് മഹാമാരിയെത്തിയത്. പലരും പലയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും ഷെഡുകളിലുമാണ് പരിശീലന കളരികൾ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി തുറക്കാതായതോടെ പല സ്ഥാപനങ്ങളും തകർന്ന് വീണിട്ടുണ്ട്. പലയിടങ്ങളിലും വാടക നൽകാനാകാതെ പരിശീലന കളരികൾ അടച്ചുപൂട്ടേണ്ടിയും വന്നു. വീണ്ടും ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിക്കണമെങ്കിൽ സാമ്പത്തിക ചെലവ് ഏറെയാണ്. മാത്രമല്ല പരിശീലന കേന്ദ്രങ്ങളിലെ ഉപകരങ്ങളും നശിച്ചിട്ടുണ്ട്. ഇവ പുനഃസ്ഥാപിക്കാനുള്ള സാമ്പത്തിക ചെലവ് അധികമാണ്. ദുരിതമനുഭവിക്കുന്ന കരാട്ടേ, യോഗ പരിശീലകർക്ക് സമ്പത്തിക സഹായം നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിവേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കരാട്ടേ, യോഗ കളരികൾ അടച്ചിട്ട് - 2 വർഷം
പ്രശ്നങ്ങൾ
വാടകയ്ക്കും മറ്റും ഉപയോഗിച്ചിരുന്ന കെട്ടികൾ നശിച്ചു
വാടക നൽകാനാകാതെ കെട്ടിടങ്ങൾ ഒഴിയേണ്ടി വന്നു
ഉപകരണങ്ങൾ നശിച്ചു
ആനുകൂല്യങ്ങളില്ല
സർക്കാർ ക്ഷേമനിധി ആനുകൂല്യമുള്ളവർക്ക് സമ്പത്തിക സഹായം അനുവദിച്ചെങ്കിലും ഇത്തരം ആളുകൾ ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്തതിനാൽ യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടില്ല. എങ്കിലും യാതൊരു പരാതിയും പറയാതെ ഇവർ എല്ലാം സഹിക്കുകയാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി ജില്ലയുടെ പലഭാഗങ്ങളിലും സർക്കാർ സ്കൂളുകളിലും അതുപോലെ ആതുരസേവനത്തിന്റെ ഭാഗമായും പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുന്നവരാണ് ഇക്കൂട്ടർ. ഇത്തരം പ്രതിബന്ധങ്ങൾക്കിടയിലും തങ്ങളുടെ ബുദ്ധിമുട്ടുകൾ ആരോട് പറയണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇവർ. ഇതിൽ ശാരീരിക ബുദ്ധിമുട്ടുകളും അവശതകളും അനുഭവിക്കുന്ന ധാരാളം പരിശീലകരുണ്ട്.
കരാട്ടേ, യോഗ പരിശീലകർ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ദുരിതത്തിലാണ്. അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ ഇതേവരെ പൂർണതോതിൽ തുറക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യമുള്ള ജീവിതത്തിന് കരാട്ടെ, യോഗ ക്ലാസുകൾ അനിവാര്യാമാണ്. നിലവിലെ അവസ്ഥയിൽ പരിശീലന കളരികൾ തുറക്കാൻ കഴിയില്ല. വരുമാനം നിലച്ച് ദുരിതത്തിലായരെ അടിയന്തരമായി സഹായിക്കണം
മധുസൂധനൻ നായർ,
ചീഫ് ഇൻസ്ട്രക്ടർ, ടൈഗർഖാൻ കരാട്ടെ സ്കൂൾ, കാട്ടാക്കട.
സജീവ്, യോഗ ഇൻസ്ട്രക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |