തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളും കൊവിഡ് മരണങ്ങളും ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രിയിലെ സൗകര്യങ്ങളും ജീവനക്കാരും തികയാത്ത അവസ്ഥ. രോഗികളുടെ അടുത്തേക്ക് ഓടിയെത്താൻ ജീവനക്കാർക്ക് കഴിയുന്നില്ല. മോർച്ചറിയിൽ സൂക്ഷിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ മൃതദേഹങ്ങളാണ് ഓരോ മണിക്കൂറിലുമെത്തുന്നത്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം 15 മണിക്കൂർ വാർഡിൽ കിടത്തിയെന്ന ആരോപണത്തിനെതിരെയാണ് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാരുടെ സംഘടന തങ്ങളുടെ ദയനീയാവസ്ഥ വിവരിച്ച് രംഗത്തെത്തിയത്.
സംഭവദിവസം ഒരു ഡ്യൂട്ടി ഡോക്ടറുടെ കീഴിൽ രണ്ട് നഴ്സുമാരും രണ്ട് അറ്റൻഡർമാരും ഗുരുതരാവസ്ഥയിലുള്ള 80 രോഗികളെയാണ് പരിചരിക്കേണ്ടിവന്നത്. അന്നേദിവസം 24 മണിക്കൂറിനിടെ 70 മരണങ്ങളും സംഭവിച്ചു. 50 മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന മോർച്ചറിയിൽ മൃതദേഹങ്ങളുടെ എണ്ണം കൂടിയപ്പോഴാണ് യഥാസമയം അത് മാറ്റാതെ വാർഡിൽ തന്നെ സൂക്ഷിക്കേണ്ടിവന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ ആശുപത്രി അധികൃതർ നോക്കിനിൽക്കുകയും പരാതികൾ ഉയർന്നാൽ ഡോക്ടർമാരെ ബലിയാടാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജ് ആശുപത്രിക്ക് താങ്ങാവുന്നതിലും അധികമാണ് രോഗികളുടെ എണ്ണം. അടിയന്തരമായി സമീപത്തെ മറ്റ് ആശുപത്രികളെക്കൂടി സമാനമായ സൗകര്യത്തോടെ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |